ന്യുജഴ്‌സി: കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ ഹാന്റ് സാനിറ്റയ്‌സറിന്റെ ദൗര്‍ലഭ്യം മൂലം വീട്ടില്‍ നിര്‍മിച്ചു വില്‍പനയ്ക്ക് എത്തിച്ച സാനിറ്റയ്‌സര്‍ വാങ്ങി ഉപയോഗിച്ച കുട്ടികള്‍ക്കു പൊള്ളലേറ്റു.

കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ ശൂചികരണ വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണു വീട്ടില്‍ നിര്‍മിച്ച സനിറ്റയ്‌സര്‍ വാങ്ങി ഉപയോഗിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു.

റിവര്‍വെയ്‌ലിലെ (ന്യുജഴ്‌സി) കണ്‍വീനിയന്‍സ് സ്‌റ്റോര്‍ ഉടമ മനീഷ ബറേഡിനെ (47)തിരെയാണു കുട്ടികളെ അപായപ്പെടുത്തുന്ന കെമിക്കല്‍സ് വിറ്റതിന് കേസെടുത്തത്.

പത്ത് വയസ്സുള്ള മൂന്നു കുട്ടികള്‍ക്കും, 11 വയസ്സുള്ള ഒരു കുട്ടിക്കുമാണ് സാനിറ്റയ്‌സര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നു പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരമല്ലെങ്കിലും ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മാര്‍ച്ച്‌ 10 ചൊവ്വാഴ്ച സ്‌റ്റോറില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കടയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് കുപ്പി സാനിറ്റയ്‌സര്‍ പിടിച്ചെടുത്തു. ഇതിനകം അഞ്ചെണ്ണം വിറ്റുകഴിഞ്ഞിരുന്നു. സ്‌പ്രേ സാനിറ്റയ്‌സറിയായിരുന്നു ഇവിടെ നിന്നും പിടികൂടിയത്.

സംസ്ഥാന കണ്‍സ്യൂമര്‍ അധികൃതര്‍ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാനിറ്റയ്‌സറിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ നിരോധിക്കപ്പെട്ടതും അപകടമുണ്ടാക്കുന്നതുമായ കെമിക്കല്‍സ് ഉപയോഗിച്ചു വീടുകളില്‍ നിര്‍മിക്കുന്ന ശൂചികരണ വസ്തുക്കള്‍ സ്‌റ്റോറുകളില്‍ വില്‍പന നടത്തരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഫെയ്‌സ് മാസ്ക്, ഹാന്‍ഡ് സാനിറ്റയ്‌സര്‍ എന്നിവ കടകളില്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണു നിലവിലുള്ളത്.