തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സംശയിക്കുന്നയാള്‍ക്കൊപ്പം യാത്ര ചെയ്തത് 91 പേര്‍. 31 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.‍ 60 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതില്‍ 10 പേര്‍ വിദേശികളാണ്. ഇവര്‍ തിരുവനന്തപുരത്തുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

അതിനിടെ, ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകിരച്ച സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുന്നു. ദുബായില്‍നിന്നുവന്ന കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും റത്തറില്‍നിന്നുവന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.

മാര്‍ച്ച്‌ അഞ്ചിന് രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. കോവിഡ് 19 ബാധിതനായ കണ്ണൂരുകാരന്‍ വൈദ്യരങ്ങാടിയിലെ ഹോട്ടലിലെത്തി. മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയത് മാര്‍ച്ച്‌ അഞ്ചിന് രാത്രി 9.30നും – 10.30നും ഇടയിലാണ​്‍. ദുബായില്‍നിന്നെത്തിയ എസ്ജി 54 സ്പയിസ് ജറ്റ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ആരോഗ്യവകുപ്പുമായി അടിയന്തരമായി ബന്ധപ്പെടണം. കണ്ണൂര്‍ സ്വദേശിയെ സ്വീകിരിക്കാനെത്തിയ കുടുംബാംഗങ്ങളും കണ്ണൂരിലെ ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും.

ഫെബ്രുവരി 29ന് റാന്നിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പമാണ് തൃശൂര്‍ സ്വദേശി വിമാനത്തില്‍ യാത്രചെയ്തത്. റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതുവരെ തൃശൂര്‍ സ്വദേശി നിരീക്ഷണത്തിലായിരുന്നില്ല. ഈ സമയം സിനിമ തിയറ്ററിലിലും മാളിലും വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ എട്ടുവരെ നടത്തിയ യാത്രകളുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവനന്തപുരത്ത് രോഗം സംശയിക്കുന്ന ഇറ്റലിയില്‍നിന്നെത്തിയ ആളുടെ അന്തിമപരിശോധനാ ഫലവും ഇന്ന് ലഭിക്കും