തൊടുപുഴ: വിദേശത്തു നിന്നെത്തിയ ആൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും ജാഗ്രത പാലിക്കണമെന്നും കാട്ടി സോഷ്യൽ മീഡിയയിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സ്ത്രീകളടക്കം 15 പേർക്കെതിരെയാണ് കാളിയാർ പോലീസ് കേസെടുത്തത്.
യുകെയിൽ നിന്നെത്തിയ മുള്ളരിങ്ങാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതായിട്ടായിരുന്നു ശബ്ദ സന്ദേശം. ഇതോടെ ഇയാളുടെ വീട്ടിൽ ആരോഗ്യവിഭാഗം പ്രവർത്തകർ എത്തി വിശദാംശങ്ങൾ തേടി. ഇതിനു പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
ഇയാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിയെന്നും പരിശോധനയിൽ രോഗം സ്ഥീരീകരിച്ചെന്നും ഇതിനൊപ്പം ഇയാൾ സഞ്ചരിച്ച നാല് ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെയും കയറിയ കടകളിലെ ആളുകളെയും തെരഞ്ഞ് വരികയാണെന്നുമായിരുന്നു ശബ്ദ സന്ദേശം.
ഇതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. പോലീസിനെ ഉൾപ്പെടെ ആശങ്കയിലാക്കിയ സംഭവത്തിൽ ആശുപത്രി അധികൃതരും യുകെയിൽ എത്തിയ ആളും ഇടപെട്ടതോടെയാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.