ഒട്ടേറെ വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് യാത്രതിരിച്ചവര്‍ വെട്ടിലായി.

നെടുമ്ബാശ്ശേരിയില്‍നിന്ന് സൗദിയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കുകയായിരുന്നു. അവിടെനിന്ന് സൗദിയിലേക്ക് യാത്ര തുടരാന്‍കഴിയാതെ വന്നതോടെ നൂറ്റമ്ബതിലേറെ മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഏറെനേരത്തെ ശ്രമത്തിനുശേഷം രാത്രി മറ്റൊരുവിമാനത്തില്‍ എല്ലാവരേയും നെടുമ്ബാശ്ശേരിക്ക് തന്നെ തിരിച്ചയക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്.

തിങ്കളാഴ്ച അബുദാബിയില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേസിന്റെ നാല് വിമാനങ്ങളിലെ യാത്രക്കാരും ഇതുപോലെ കുടുങ്ങി. ഇത്തിഹാദ് നിത്യേന അബുദാബിയില്‍ നിന്ന് ഏഴ് സര്‍വീസുകളാണ് വിവിധ സൗദി നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. സൗദിയുടെ വിലക്ക് അറിയാതെ പുറപ്പെട്ട നാല് വിമാനങ്ങളെ റിയാദില്‍ ഇറക്കി സൗദി പൗരന്മാരെ മാത്രം പുറത്ത് കടക്കാന്‍ അനുവദിച്ചു. എല്ലാ വിമാനങ്ങള്‍ക്കും ബാക്കി യാത്രക്കാരുമായി അബുദാബിയിലേക്ക് തിരിച്ചുപറക്കേണ്ടി വന്നു. ബിസിനസ് ആവശ്യാര്‍ഥം സൗദിയിലേക്ക് യാത്ര തിരിച്ച ഒട്ടേറെ ഇന്ത്യക്കാരും ഈ വിമാനങ്ങളില്‍ ഉണ്ടായിരുന്നു.