കോഴിക്കോട്: ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ വല്ലാതെ കളിച്ചാല്‍ കേരളത്തില്‍ ചുട്ട മറുപടി നല്‍കും. മലയാളി മന്ത്രി വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാവും.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയായിരുന്നു വി. മുരളീധരന്‍. വിലക്ക് നീക്കാന്‍ കേന്ദ്രം തയാറായത് ജനരോഷം ഭയന്നാണ്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പറയുന്നതല്ല കേരളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ പറയുന്നത്. കേരള നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഈ സഭയെ പരിഹസിക്കുന്നത്.

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറിവോടെ, ആസൂത്രിത അക്രമമാണ് ഡല്‍ഹിയില്‍ നടന്നത്. മൂന്ന് ദിവസം പൊലീസ് സാന്നിദ്ധ്യമില്ലാതെ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കി. കലാപത്തില്‍ വിഷമിച്ചല്ല, കൊറോണയെ ഭയന്നാണ് ഹോളി ആഘോഷം വേണ്ടന്നു വച്ചതെന്നും കെ. മുരളീധരന്‍ ആരോപിച്ചു.

സംസ്ഥാന പൊലീസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണത്തെ ഇടതുമുന്നണി സര്‍ക്കാര്‍ ഭയക്കുകയാണ്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഡ്രൈവിംഗ് പഠിക്കാനാണ് പൊലീസില്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. ഇതിനെതിരെ ശക്തമായ സമരം തുടരും. മന്ത്രി ജലീലിനെ ഇനിയും തുടരാനുവദിക്കാതെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.