ആലപ്പുഴ:കിഫ്ബി മുഖേനയുള്ള പദ്ധതികള്‍ ഗുണനിലവാരവും സമയക്രമവും പാലിച്ച്‌ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പദ്ധതികളിലേക്ക് പണം വരുന്നതും പോകുന്നതും തീര്‍ത്തും സുതാര്യമായാണ്.ഇത് പരിശോധിക്കാന്‍ വിദഗ്ദ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയിലൂടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ആലപ്പുഴ ജില്ലാതല പ്രദര്‍ശന ഉദ്ഘാടനം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി പദ്ധതികളെ അഭിനന്ദിച്ചില്ലെങ്കിലും ആക്ഷേപിക്കരുത്. ഒരു ബാങ്ക് തകര്‍ന്നതുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ ചിലര്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ ഈ ബാങ്കിന്റെ അവസ്ഥ മുന്‍കൂട്ടിക്കണ്ട് അതിലെ നിക്ഷേപം കിഫ്ബി പിന്‍വലിച്ചിരുന്നു.കിഫ്ബിയുടെ കൃത്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് പദ്ധതിയും ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തും. പ്രവാസി ചിട്ടി 150 കോടി രൂപ സമാഹരിച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി വഴി രണ്ടു മാസത്തിനുള്ളില്‍ 50 കോടി രൂപ ലഭിച്ചതായും മുഖ്യമന്ത്റി പറഞ്ഞു.
ഡോ.ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ ജി.സുധാകരന്‍, പി.തിലോത്തമന്‍,എ.എം.ആരീഫ്.എം.പി,എം.എല്‍.എമാരായ സജിചെറിയാന്‍, യു.പ്രതിഭ, ആര്‍.രാജേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ,കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.കെ.എം.എബ്രഹാം,സി.പി.എം.ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലാ കളക്ടര്‍ എം.അഞ്ജന അദ്ധ്യക്ഷത വഹിച്ചു.