വെഞ്ഞാറമൂട്: അമ്മ കൊല്ലപ്പെട്ട്‌ തൊട്ടടുത്ത കക്കൂസ് കുഴിയില്‍ കിടക്കുന്നതറിയാതെയാണ് തേമ്ബാമ്മൂട് ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്ളാസില്‍ പഠിക്കുന്ന അരവിന്ദ് തിങ്കളാഴ്ച വാര്‍ഷിക പരീക്ഷയെഴുതാന്‍ പോയത്.

തിങ്കളാഴ്ച അരവിന്ദിന്‌ മലയാളം പരീക്ഷയായിരുന്നു. വീട്ടിലെ ബഹളം കാരണം പരീക്ഷയുടെ തലേദിവസം പോലും അയല്‍വീട്ടിലാണ് അരവിന്ദ് അഭയം തേടിയിരുന്നത്.

ശനിയാഴ്ച രാത്രി അച്ഛന്‍, അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട അരവിന്ദ് തടയാന്‍ ശ്രമിച്ചിരുന്നു. ക്ഷുഭിതനായ കുട്ടന്‍ അരവിന്ദിനെയും കേള്‍വിക്കുറവുള്ള സഹോദരന്‍ അനന്ദുവിനെയും വിരട്ടിയോടിച്ചു.

അന്ന് അകലെയുള്ള ബന്ധുവീട്ടില്‍ അഭയം തേടിയ അരവിന്ദും അനന്ദുവും പിറ്റേ ദിവസങ്ങളില്‍ അമ്മയെ തിരക്കിയെങ്കിലും കണ്ടിരുന്നില്ല. അമ്മ പുറത്തോ ബന്ധുവീട്ടിലോ പോയതായി അച്ഛന്‍ പറഞ്ഞതു കൊണ്ട് മക്കള്‍ വിശ്വസിക്കുകയുംചെയ്തു.

തിങ്കളാഴ്ച രാവിലെ അരവിന്ദ് ആദ്യ പരീക്ഷയെഴുതാനായി സ്‌കൂളില്‍ വന്നിരുന്നു. അന്നു തിരികെ വീട്ടിലെത്തുമ്ബോഴെങ്കിലും അമ്മ മടങ്ങിവരുമെന്നാണ് അവന്‍ കരുതിയിരുന്നത്. ആ സമാധാനത്തിലാണ് അവന്‍ ആദ്യ പരീക്ഷയെഴുതിയതും! എന്നാല്‍ അന്നും അമ്മ മടങ്ങി വന്നില്ലെങ്കിലും മരിച്ചതായി അവന്‍ കരുതിയില്ല.

ചൊവ്വാഴ്ചയും അമ്മയെ കാണാതിരുന്നതിനാല്‍ അനന്ദു ഇംഗ്ലീഷ് പരീക്ഷയെഴുതിയില്ല.

പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന അനന്ദുവിനെ അന്വേഷിച്ച്‌ ക്ലാസ് ചുമതലയുള്ള അധ്യാപിക ഇന്ദു രാവിലെ 11 മണിക്ക് അമ്മ സിനിയുടെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സിനി കൊല്ലപ്പെട്ടവിവരം സ്‌കൂളില്‍ അറിയുന്നത്.