മംഗളൂരു : ഭരണകക്ഷിയായ ബി.ജെ.പിയുടെ നിഷേധാത്മക രാഷ്ട്രീയവും ഭിന്നിപ്പ് അജണ്ടയാക്കിയ തന്ത്രവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാഡ് അഭിപ്രായപ്പെട്ടു. മംഗളൂരുവിലെ സിറ്റിസന്‍സ് ഫോറം ഫോര്‍ ഡെവലപ്മെന്‍റ് എന്ന സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തുക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവര്‍. ഈ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സി എ എ .

അത് രാജ്യത്തെ മുസ്‌ലീമുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് കരുതുന്നത് തെറ്റാണെന്ന് അവര്‍ പറഞ്ഞു. ഭേദഗതി ചെയ്ത നിയമം ദളിതര്‍, ആദിവാസിഗോത്രങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ എന്നിവരുടെ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും.

ആസാമില്‍ സംഭവിച്ചതുപോലെ നിര്‍ദ്ദിഷ്ട എന്‍‌ആര്‍‌സി പ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കിയാല്‍ വലിയൊരു വിഭാഗം ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടും. സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും അത് ഒരു സിവില്‍ മരണത്തിന് തുല്യമാണെന്നും അവര്‍ പറഞ്ഞു .

മൊത്തം ജനസംഖ്യ കണക്കാക്കാന്‍ ആവശ്യമായ സെന്‍സസ് പ്രക്രിയയെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെങ്കിലും, മാതാപിതാക്കളുടെ വിലാസങ്ങള്‍ക്കായുള്ള പുതിയ കോളങ്ങള്‍ അഭയാര്‍ഥികളെ ‘നുഴഞ്ഞുകയറ്റക്കാരായി’ ചിത്രീകരിച്ച്‌ ഭിന്നത സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു .