പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികള്‍ വനിതകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയായാല്‍ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്ബാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ പോഷണ സമ്മേളനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പും എല്ലാത്തരം പോഷകക്കുറവും അവസാനിപ്പിക്കുക എന്നതാണ് പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്ന്. ഏഴു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയുടെ പോഷകാഹാര സൂചകങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഉയര്‍ന്ന പോഷകാഹാരക്കുറവ് നിരക്ക് തുടരുന്നു. ഇത് കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച എന്നിവയെ കാര്യമായി ബാധിക്കുന്നുണ്ട്.

പോഷണ്‍ അഭിയാന്റെ ഭാഗമായുള്ള പദ്ധതികള്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഉപകാരപ്രദമാണ്. വനിതകള്‍ക്കും കുട്ടികള്‍ക്കും സൂക്ഷ്മ പോഷകാംശങ്ങള്‍ ഏറെ ആവശ്യമുള്ളതാണെന്ന ബോധ്യത്തോടെയാകണം എല്ലാ പോഷകാഹാര പദ്ധതികളും. ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യമുള്ള വനിത ശാക്തീകരിക്കപ്പെട്ടവളാണ്. അവരില്‍ നിന്നാണ് ആരോഗ്യമുള്ള കുടുംബവും പുതിയ തലമുറയും സമൂഹവും വളരേണ്ടത്.
വ്യത്യസ്ത ധാന്യങ്ങള്‍, മാംസം, പച്ചക്കറികള്‍ എന്നിവയാല്‍ സമ്ബന്നമായ വൈവിധ്യമാര്‍ന്ന ഭക്ഷണത്തിലൂടെ സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കാനാകും. എന്നാല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണക്രമം എല്ലാവര്‍ക്കും താങ്ങാനാവില്ല. അതിനാല്‍ ശരിയായ സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച്‌ ആളുകളുടെ ഭക്ഷണത്തെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ പാരമ്ബര്യപ്രകാരം വനിതകളെ ശക്തി കുറഞ്ഞവരായല്ല കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യത്തില്‍ നാം പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
കേരളത്തില്‍ വിദ്യാഭ്യാസരംഗത്തെ പുരോഗതിയിലും ശിശുമരണനിരക്ക് കുറവുള്ളതിലും മാതൃമരണനിരക്ക് കുറവുള്ളതിലും എല്ലാത്തിലും വനിതകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധയുടെ ഫലം കൂടിയാണ്. കേരളത്തില്‍ ആരോഗ്യ, വനിതാവികസന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സമ്ബൂര്‍ണ തളിക പോലുള്ള പദ്ധതികള്‍ പോഷകമൂല്യമുള്ളതും വിഷരഹിതവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതാണ്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരില്‍ ഒരാളാണ് ഇതിന് നേതൃത്വം നല്‍കുന്ന കെ.കെ. ശൈലജ ടീച്ചറെന്ന് ഗവര്‍ണര്‍ അഭിനന്ദിച്ചു. തന്റെ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമതയോടെയും അര്‍പ്പണമനോഭാവത്തോടുമാണ് അവര്‍ നിര്‍വഹിക്കുന്നത്. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യ-വനിതാ,ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അങ്കണവാടികളില്‍ ഉള്‍പ്പെടെ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താന്‍ രുചികരമായ രീതിയില്‍ പോഷകാംശമുള്ള ഭക്ഷണങ്ങള്‍ രുചികരമായ രീതിയില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷരഹിതമായ ഭക്ഷണത്തിനായി കൃഷി വകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറി പ്രോത്സാഹിപ്പിച്ച്‌ വരികയാണ്. കേരളം തയ്യാറാക്കിയ കര്‍മ്മ പദ്ധതിയ്ക്ക് ദേശീയ ബഹുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ വനിതാ-ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ടി.വി അനുപമ, ജോയിന്‍റ് ഡയറക്ടര്‍ സി. സുന്ദരി എന്നിവരും സംബന്ധിച്ചു.
‘സൂക്ഷ്മ പോഷണക്കുറവ് – വെല്ലുവിളികളും മുന്നോട്ടുള്ള പ്രയാണവും’ (ഒശററലി ഔിഴലൃ ഇവമഹഹലിഴല െമിറ ണമ്യ എീൃംമൃറ) എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസി പുനരവലോകനം ചെയ്ത് കേരളത്തിനനുയോജ്യമായ പുതിയ കര്‍മ്മ പദ്ധതി തയ്യാറാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ദേശീയസംസ്ഥാന തലത്തിലെ പ്രഗത്ഭര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൂക്ഷ്മ പോഷണക്കുറവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.