കൊച്ചി: കടമക്കുടി പഞ്ചായത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷറീസ് വകുപ്പ് വഴി ലൈഫ് മിഷന്‍ വീടുകള്‍ നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വീട് പണിയുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും

തീരദേശ പരിപാലന നിയമം ബാധകമല്ലെന്ന് മന്ത്രി പറഞ്ഞു. മാര്‍ച്ച്‌ അഞ്ചിനകം അര്‍ഹതയുള്ള മത്സ്യത്തൊഴിലാളികളുടെ പേരുകള്‍ നല്‍കാന്‍ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

കടമക്കുടിയിലെ ജലാശയങ്ങള്‍ കൃത്യമായി ഒരു നെല്ലും ഒരു മീനും കൃഷിചെയ്യുന്ന രീതിയില്‍ ആക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് ഒട്ടും യോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ചെമ്മീന്‍ കൃഷി ചെയ്യാവുന്നതാണ്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഇതിനായി സംയുക്ത പ്രോജക്റ്റ് തയ്യാറാക്കാം. നമ്മുടെ ഭൗതിക സാഹചര്യങ്ങള്‍ എങ്ങനെ സാമ്ബത്തികനേട്ടമാക്കി മാറ്റാം എന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍്ററി സ്കൂളിലെ പുതിയ അക്കാഡമിക് ബ്ലോക്കിന്‍്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്‍്റെ 2016 -17 മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 280 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. താഴത്തെ നിലയില്‍ നാല് ക്ലാസ് മുറികള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയും രണ്ടാമത്തെ നിലയില്‍ ഒരു ക്ലാസ് മുറിയും മൂന്ന് ലാബുകളും മൂന്നാമത്തെ നിലയില്‍ ലാബ്, ലൈബ്രറി, ഹാള്‍ എന്നിവ കൂടാതെ എല്ലാ നിലകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചി മുറികള്‍ എന്നിവ പുതിയ ബ്ലോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 10 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളും ലാബ് ഉപകരണങ്ങളും പദ്ധതിയിലൂടെ വാങ്ങിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്ന സൗജന്യ സൈക്കിള്‍ വിതരണവും ഇതോടൊപ്പം മന്ത്രി നിര്‍വ്വഹിച്ചു. പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷന്‍്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായകമായ വിധത്തില്‍ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുക, സ്വാശ്രയത്വവും ആത്മവിശ്വാസവും വളര്‍ത്തുക, റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച്‌ അവബോധം നല്‍കുക, ഗതാഗതക്കുരുക്കുകളില്‍ പെടാതെ സ്കൂളില്‍ കൃത്യസമയത്ത് എത്തിച്ചേരുന്നതിനു സഹായിക്കുക, അവരില്‍ ആരോഗ്യപരമായ ദിനചര്യകള്‍ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ 137 പെണ്‍കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്.

എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും കടമക്കുടിക്ക് പുതുതായി ഒരു ബസ്സ് അനുവദിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മ പറഞ്ഞു .സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി.ഐ ഷെയ്ക് പരീത്, പെട്രോനെറ്റ് എല്‍എന്‍ജി ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, ഫിഷറീസ് ജോയിന്‍ ഡയറക്ടര്‍ എം.എസ് സാജു, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം സോനാ ജയരാജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് എം. ആര്‍ ആന്‍്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സീന ഫ്രാന്‍സിസ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് ശാലിനി ബാബു, വിഎച്ച്‌എസ്‌ഇ അസിസ്റ്റന്‍്റ് ഡയറക്ടര്‍ ലിജി ജോസഫ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.