കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ ഗൂഢനീക്കമെന്ന് അന്വേഷണ സംഘം. വിചാരണ നടക്കാനിരിക്കെ മക്കളേയും ബന്ധുക്കളേയും പൊതുജനങ്ങളേയും സ്വാധീനിക്കുന്നതിന് അഭിഭാഷകൻ ഉപദേശിച്ചുകൊടുത്ത തന്ത്രമാവാം ആത്മഹത്യാ ശ്രമമെന്നാണ് പോലീസ് കരുതുന്നത്.

സാധാരണ പുലര്‍ച്ചെ അഞ്ചിന് അലാറം മുഴക്കി ജയില്‍ വാര്‍ഡന്‍മാര്‍ തടവുപുള്ളികളെ വിളിച്ചുണര്‍ത്തും. ഇത് മുന്‍കൂട്ടി അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേല്‍ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ്. സഹതടവുകാര്‍ എഴുന്നേറ്റാല്‍ എളുപ്പത്തില്‍ രക്തം പുരണ്ടത് കാണുമെന്നും രക്ഷപ്പെടുത്തുമെന്നും ജോളി മുന്‍കൂട്ടി കണ്ടുവെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.

കൂടാതെ കഴിഞ്ഞ രാത്രി കിടക്കുന്നതിന് മുമ്പും ജോളിയുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയിലധികൃതരും വ്യക്തമാക്കി. പതിവ് പോലെ തന്നെയാണ് സഹതടവുകാരോടും പെരുമാറിയിരുന്നത്.

കേസിന്‍റെ ആദ്യഘട്ടത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ധം ജോളി അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് മാറ്റങ്ങൾ കണ്ടു തുടങ്ങി. എങ്കിലും എല്ലാവിധ സുരക്ഷയും ജയിലില്‍ ഒരുക്കിയിരുന്നു. വിചാരണ നടക്കാനിരിക്കെ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ ആരുടേയെങ്കിലും നിര്‍ദേശമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജോളിയെ കാണാൻ അഭിഭാഷകൻ ജയിലിൽ എത്തിയിരുന്നു.

കൂടത്തായി കേസില്‍ ജോളിയുടെ മക്കളായ റെമോ, റൊണാള്‍ഡ് എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സാക്ഷികളായുണ്ട്. ഇത് ഏറ്റവും നിര്‍ണായകമായ ഘടകമാണ്. മക്കള്‍ കോടതിയില്‍ ജോളിയ്ക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കും. ഇതാണ് ജോളിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.