തിരുവനന്തപുരം: കുലസ്ത്രീ എന്നത് പരിഹാസവാക്കായത് സാമൂഹിക മാധ്യമങ്ങള്‍ വന്ന ശേഷമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. യഥാര്‍ഥ ജീവിതത്തില്‍ സ്ത്രീ എവിടെയൊക്കെ അദൃശ്യയായാലും ശരി അതിനെ മറികടക്കുന്ന രീതിയയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘എന്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ ആണ്‍കോയ്മയുടെ കളിക്കളമാകുന്നു’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കഥാകൃകത്ത് പിവി ഷാജികുമാര്‍, ഗീതു ശിവകുമാര്‍ , ഐടി രംഗത്തുള്ള സ്മിത പ്രഭാകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഞാനെന്നെങ്കിലും രാജലക്ഷ്മിയെ കാണാനിടവന്നിരുന്നെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നൊരിക്കല്‍ മാധവിക്കുട്ടി പറഞ്ഞിരുന്നു. അത്തരത്തില്‍ ആത്മഹത്യ ചെയ്യാനിടയുള്ള ഒട്ടനവധി സ്ത്രീകള്‍ കൈകോര്‍ത്ത് ജീവിതത്തിലേക്ക് തിരികെ വരുന്ന ഇടമാണെന്നും ശാരദക്കുട്ടി പറഞ്ഞു..

‘നിന്നെ തൊട്ടാല്‍ ഞങ്ങള്‍ ഒന്നാണ് എന്ന ഐക്യം രൂപപ്പെട്ടുവന്നിട്ടുണ്ട്. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പുരുഷന്‍മാര്‍ കളിച്ചതുപോലെ സ്ത്രീകള്‍ ഒരിടത്ത്് ഇടപെടുകയാണ്. സ്ത്രീകള്‍ ഇടങ്ങള്‍ കണ്ടെത്തി ചോദ്യങ്ങള്‍ ചോദിക്കുന്ന ഭീതിയില്‍ നിന്നുണ്ടാവുന്നതാണ് ഇത്തരം സോഷ്യല്‍മീഡിയ അറ്റാക്ക്‌’.

ഏറ്റവും ആദിമമായ മതം ആണത്തമതമാണ്. ബാക്കിയുള്ള മതങ്ങളെല്ലാം ആണത്ത മതത്തിന്റെ അവാന്തരഭാവങ്ങളാണെന്ന് സ്ത്രീ സൈദ്ധാന്തികര്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

*******

രാഷ്ട്രീയത്തിലിടപെടുന്ന സ്ത്രീകള്‍, സിനിമയിലിടപടുന്ന സ്ത്രീകള്‍ നിലപാടുള്ള സ്ത്രീകള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടിവരുന്നത്. 20,000ത്തിലധം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യാജട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യയിലുണ്ടെന്നും ഐടി പ്രൊഫഷണലായ ഗീതു ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

പുതിയ കാലത്തെ സ്ത്രീകള്‍ ചരിത്രം നിര്‍മ്മിക്കുകയാണ്. പുതിയകാലത്തെ സ്ത്രീകള്‍ക്കറിയാം ലോകത്തിന് വെളിച്ചം പോര. അതിനാല്‍ അവര്‍ വെളിച്ചം നല്‍കുകയാണ് ഇത്തരം ഇടങ്ങള്‍ കൈയേറിക്കൊണ്ട് എഴുത്തുകാരന്‍ ഷാജികുമാര്‍ അഭിപ്രായപ്പെട്ടു.