കൊച്ചി: അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും. അവര്‍ രാത്രി എട്ടുമണി കഴിഞ്ഞാല്‍ മദ്യപിച്ച്‌ ബോധമില്ലാത്ത സ്ത്രീയുമാണെന്ന് അഡ്വ. എ. ജയശങ്കര്‍. പ്രശസ്ത എഴുത്തുകാരിയും മാന്‍ ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുകയാണ് അഡ്വ എ ജയശങ്കര്‍.

എറണാകുളം ഗവ. ലോ കോളേജില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് അഡ്വ. ജയശങ്കര്‍ ഇത്തരം നടത്തിയത്.

മഹാത്മാ ഗാന്ധിയുടെ നവജീവന്‍ പ്രസിദ്ധീകരണത്തിലെ, ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമര്‍ശത്തെ അധികരിച്ച്‌ സദസ്സില്‍ നിന്ന് ചോദ്യം ഉന്നയിച്ചപ്പോള്‍, എവിടെയെങ്കിലും കേട്ട അല്‍പം കാര്യങ്ങള്‍ വിലയിരുത്തുന്നത് ശരിയല്ല എന്ന് അദ്ദേഹം മറുപടി പറയുകയുണ്ടായി. പ്രസ്താവന കേരള ലിറ്ററേചര്‍ ഫെസ്റ്റില്‍ അരുന്ധതി റോയ് തന്റെ സെഷനില്‍ പറഞ്ഞതാണെന്ന് പറഞ്ഞപ്പോളായിരുന്നു അരുന്ധതി റോയ്‌ക്കെിരായ പരാമര്‍ശം. പരിപാടിയില്‍ പ്രഭാഷകനായി എത്തിയ അഡ്വ. ജയശങ്കര്‍ തന്റെ പ്രഭാഷണത്തില്‍ ഉടനീളം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇത് തികഞ്ഞ സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന് പരാതിയില്‍ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയത്തില്‍ മാതൃകയാകേണ്ടവരില്‍ നിന്നും ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് ഉണ്ടായതെന്നും എസ്‌എഫ്‌ഐ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.