ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കു നേരെ യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെടിവയ്പിൽ വിദ്യാർഥിക്കു പരിക്കേറ്റിരുന്നു. ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ സ്വദേശിയായ രാം ഭഗത് ഗോപാൽ ശർമയാണ് വിദ്യാർഥികൾക്കു നേരെ വെടിയുതിർത്തത്. രാം ഭഗതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണറോട് താന്‍ സംസാരിച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.
പോലീസ് നോക്കിനിൽക്കെയായിരുന്നു അക്രമി വിദ്യാർഥികൾക്കു നേരെ വെടിയുതിർത്തത്. സംഭവത്തിന്റെ വീഡിയോ എഎൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം (യെ ലോ ആസാദി) എന്ന് രാം ഗോപാൽ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്.
പരിക്കേറ്റ വിദ്യാർഥി എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.