കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലും പ്രതികൾ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലും വിചാരണക്കോടതി ഒരുമിച്ച് കുറ്റം ചുമത്തിയത് നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.
ബുധനാഴ്ച ഹൈക്കോടതി ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ വിചാരണക്കോടതിയിലുണ്ടായ സാങ്കേതികപ്പിഴവാണ് ഇതെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൾസർ സുനി ഉൾപ്പെടെ പ്രതികൾ ദിലീപിനെ ഫോണിൽ വിളിച്ച് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പ്രതികൾ ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കരാർ അനുസരിച്ച് ദൃശ്യങ്ങൾ പകർത്തി നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഇതിലുണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, രണ്ടു കേസിലും ഒരുമിച്ച് കുറ്റം ചുമത്തിയതിൽ അപാകതയുണ്ടെന്ന് നിരീക്ഷിച്ച സിംഗിൾബെഞ്ച് രണ്ടാമത്തെ കേസിൽ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കുന്നതു പ്രോസിക്യൂഷനെ ബാധിക്കുമോയെന്ന് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി ഒന്നര മണിക്കൂർ കേസ് നീട്ടിവച്ചു.
കേസ് വീണ്ടും പരിഗണിച്ചപ്പോൾ ദിലീപിനെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഒഴിവാക്കാനാവുമെന്നും ഗൂഢാലോചന നിലനിൽക്കുമെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, തന്റെ കേസിൽ പ്രത്യേക വിചാരണ നടത്തുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് ഹർജി വിധി പറയാൻ മാറ്റിയത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ രഹസ്യവിചാരണ (ഇൻ ക്യാമറ) വ്യാഴാഴ്ച മുതൽ തുടങ്ങും. ദിലീപാണ് എട്ടാംപ്രതി. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ പത്തുപ്രതികളും 300 സാക്ഷികളുമാണുള്ളത്. എറണാകുളത്തെ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിചാരണ. ആക്രമിക്കപ്പെട്ട നടിയെയാണ് ആദ്യംവിചാരണയ്ക്ക് വിളിച്ചിട്ടുള്ളത്.
ഫെബ്രുവരി അഞ്ചുവരെ ഇവരെ പ്രോസിക്യൂഷന് വിചാരണ ചെയ്യാം. തുടർന്ന് പ്രതിഭാഗത്തിന്റെ എതിർവിസ്താരം. സാക്ഷികളിൽ 135 പേരെ ആദ്യം വിസ്തരിക്കും. പൾസർ സുനിയെക്കൂടാതെ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജേഷ്, സലിം, പ്രദീപ്, ചാർലി തോമസ്, സനൽകുമാർ, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികൾ. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
2017 ഫെബ്രുവരി 17-ന് രാത്രിയിലാണ് പൾസർ സുനിയുടെ നേതൃത്വത്തിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി കാറിൽവെച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. നടൻ ദിലീപിന്റെ ക്വട്ടേഷനാണെന്നാണ് ആരോപണം. കേസിൽ മൂന്നുമാസത്തോളം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു.