ന്യൂഡൽഹി: വിമാനക്കന്പനികളുടെ മാതൃകയിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ. സഹയാത്രക്കാർക്ക് ഭീഷണിയാകുന്ന യാത്രക്കാർക്ക് നിശ്ചിത കാലത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്.
യാത്രക്കാർക്കിടയിൽ മോശമായി പെരുമാറുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ഇത് കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് കടക്കാൻ റെയിൽവേ ആലോചിക്കുന്നതെന്ന് റെയിൽവേമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. നിശ്ചിത കാലം വരെ ട്രെയിനിൽ കയറാൻ അനുവദിക്കാത്തവിധം യാത്രക്കാരന് നിരോധനം ഏർപ്പെടുത്താനാണ് പദ്ധതിയിടുന്നത്.
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്ന യാത്രക്കാരന് ട്രെയിനിലും യാത്ര ചെയ്യാൻ കഴിയാത്തവിധമുളള സംവിധാനമാണ് ഒരുക്കാൻ പോകുന്നത്. യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കി കൊണ്ടുളള നടപടിയാണ് സ്വീകരിക്കുക. മോശം പെരുമാറ്റത്തിന്റെ പേരിൽ വിലക്ക് നേരിടുന്ന യാത്രക്കാരുടെ പട്ടിക വിമാന കന്പനികളിൽ നിന്ന് ശേഖരിക്കും. ഇത് റെയിൽവേയുടെ സിസ്റ്റത്തിൽ ചേർക്കും. ഇതോടെ ഇവർക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് റെയിൽവേ ആലോചിക്കുന്നത്.
ആറുമാസം വരെ യാത്രക്കാരെ വിലക്കുന്ന കാര്യമാണ് റെയിൽവേ ആലോചിക്കുന്നത്. സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കമ്രയെ ഇൻഡിഗോ ആറുമാസത്തേയ്ക്ക് വിലക്കിയത് വാർത്തയായ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ ഈ നീക്കം സംബന്ധിച്ച വിവരം പുറത്തുവരുന്നത്. മാധ്യമപ്രവർത്തകനെ ശല്യം ചെയ്തതിനാണ് കുനാൽ കമ്രയ്ക്ക് ഇൻഡിഗോ യാത്രാ നിരോധനം ഏർപ്പെടുത്തിയത്.