ന്യൂഡൽഹി: ശബരിമലയിലെയും മുസ്ലീം പള്ളികളിലെയും സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുന്ന ഒന്‍പതംഗ വിശാല ബെഞ്ചിനു മുന്‍പാകെ പത്തു ദിവസത്തിനകം വാദം പൂർത്തിയാക്കണമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. വിശാല ബെഞ്ച് പരിശോധിക്കേണ്ട റഫറൻസ് വിഷയങ്ങൾ ഏതെല്ലാമെന്ന കാര്യത്തിൽ അഭിഭാഷകരുടെ യോഗത്തിൽ സമവായമുണ്ടായില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. റഫറൻസ് വിഷയങ്ങൾ ഏതെല്ലാമെന്നു കോടതി തീരുമാനിക്കണമെന്നും എസ്ജി ആവശ്യപ്പെട്ടു.
ശബരിമല കേസിൽ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ച ഏഴ് ചോദ്യങ്ങൾ കൂടാതെ ഏതെല്ലാം വിഷയങ്ങൾ പരിശോധിക്കണമെന്നതു സംബന്ധിച്ച് കരട് നിർദേശങ്ങൾ തയാറാക്കാൻ അഭിഭാഷകരോടു ഒൻപതംഗ ബെഞ്ച് നിർദേശിച്ചിരുന്നു. സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന അഭിഭാഷകർ 17 ചോദ്യങ്ങൾ അടങ്ങിയ പരിഗണന വിഷയങ്ങളുടെ കരട് തയാറാക്കിയിരുന്നെങ്കിലും സമവായമുണ്ടാക്കാനായിരുന്നില്ല. ഇക്കാര്യമാണു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
ശബരിമല അടക്കം നാലു കേസുകളിൽ നിന്നുള്ള റഫറൻസുകളായതിനാൽ 22 ദിവസത്തെ വാദം വേണമെന്നാണ് അഭിഭാഷകർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, പത്ത് ദിവസത്തിൽ കൂടുതൽ വാദം വേണ്ട എന്നാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റീസ് അറിയിച്ചത്. റഫറൻസ് വിഷയങ്ങൾ ഏതെല്ലാമെന്നു കോടതി തീരുമാനിച്ചതിനു ശേഷമാവും ഒന്‍പതംഗ ബെഞ്ച് വാദം കേൾക്കാൻ തുടങ്ങുക. ഇത് ഫെബ്രുവരി മൂന്നിനു കേസ് പരിഗണിക്കുന്പോൾ കോടതി വ്യക്തമാക്കിയേക്കും.