തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ. പൗരത്വത്തെക്കുറിച്ച് തീരുമാനമെടുക്കാൻ പാർലമെന്റിനു മാത്രമാണ് അധികാരം. നിയമസഭയുടെ പരിധിക്ക് പുറത്തുള്ള വിഷയമാണ് ഇത്. ഇക്കാര്യം നിയമസഭ ചർച്ച ചെയ്യാൻ പാടില്ലായിരുന്നു. നിയമം സസ്പെൻഡ് ചെയ്തിട്ടു വേണമായിരുന്നു പ്രമേയം പാസാക്കാനെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രശ്നമല്ല, എന്നാൽ നിയമങ്ങൾ പാലിക്കാത്തതാണ് വിഷയം. ഒരു ഉത്തരവ് ഇറക്കുന്നതിന് മുന്പ് ഗവർണറെ അറിയിക്കുക മുഖ്യമന്ത്രിയുടെ കടമയാണ്. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രവുമായി തർക്കമുള്ള കാര്യങ്ങളും ഗവർണറെ അറിയിക്കണമെന്നതാണ് ഫെഡറൽ സംവിധാനത്തിലെ ചട്ടമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട് പാർലമെന്റിലെ മുതിർന്ന ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് വിശദീകരണം തേടിയശേഷമാണ് താൻ ഇക്കാര്യത്തിൽ മറുപടി പറയുന്നതെന്നും ഗവർണർ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്നത് ഇനി സുപ്രീം കോടതി തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ ജനങ്ങൾ ദേശസ്നേഹമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.