ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ സംബന്ധിച്ച് പുതിയ മരണവാറണ്ടുമായി ഡൽഹി പാട്യാല ഹൗസ് കോടതി. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റുമെന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക.
വധശിക്ഷയ്ക്കെതിരേ കേസിലെ പ്രതിയായ പവൻ ഗുപ്ത, കേസിൽ തെറ്റായ വാദമാണ് നടന്നതെന്ന് വാദിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് പാട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012-ൽ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ ഹർജിയിലെ വാദം. അതിനാൽ ജുവനൈൽ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നെന്നും വധശിക്ഷ പുനഃപരിശോധിക്കണമെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമാന ഹർജിയുമായി പവൻഗുപ്ത ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, ഹർജി കോടതി തള്ളുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് പവൻഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.അതിനിടെ, കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു.
കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാൻ നേരത്തെ ഡൽഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പ്രതികൾ ശിക്ഷ ചോദ്യം ചെയ്തു ദയാഹർജിയും മറ്റും ഹർജികളും നൽകിയതോടെ വിധി ഡൽഹി കോടതി സ്റ്റേ ചെയ്തിരുന്നു.