ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് ഉറപ്പായി. പ്രതികൾക്ക് നൽകിയിരുന്ന മരണവാറന്റ് ഡൽഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്തു.
വിചാരണ കോ കോടതി പുറപ്പെടുവിച്ച മരണവാറന്റ് പ്രകാരം ജനുവരി 22-നായിരുന്നു നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ മരണവാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടു പ്രതികൾ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഹർജി തള്ളിയതോടെ പ്രതികളിൽ ഒരാൾ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് മരണവാറന്റ് കോടതി സ്റ്റേ ചെയ്തത്.
ജയിൽ അധികൃതരോട് ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ശിക്ഷ നടപ്പാക്കുന്നത് കൂടുതൽ വൈകാനാണ് സാധ്യത.