മുംബൈ: മുന്‍ ബോളിവുഡ് നടിയോട് വിമാനത്തില്‍ വച്ച്‌ അപമര്യാദയായി പെരുമാറിയ കേസില്‍ മുംബൈ സ്വദേശിയായ നാല്‍പ്പത്തിയൊന്നുകാരന് മൂന്ന് വര്‍ഷം തടവു ശിക്ഷ. നടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബായിരുന്നു പീഡനം. അതിനാല്‍ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ സെക്ഷന്‍ എട്ട്, ഐപിസി 354 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വികാസ് സച്ച്‌ദേവ എന്നയാളെ കോടതി ശിക്ഷിച്ചത്.

2017 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയിലാണ് നടിക്കെതിരേ ആക്രമണമുണ്ടായത്. എയര്‍ വിസ്താര വിമാനത്തില്‍വെച്ച്‌ സഹയാത്രികനായ വികാസ് നടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് നടി തന്റെ ഇന്‍സ്റ്റഗ്രാമിലെ ലൈവ് വിഡിയോയിലൂടെ ആക്രമണത്തെക്കുറിച്ച്‌ തുറന്നു പറയുകയായിരുന്നു.

പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന യാത്രികന്‍ അയാളുടെ കാല് തന്റെ സീറ്റിന്റെ ആംറസ്റ്റില്‍ വെക്കുകയും കാലുകൊണ്ട് തന്നെ സ്പര്‍ശിക്കുകയുമായിരുന്നു എന്നാണ് നടി പോസ്റ്റില്‍ പറഞ്ഞത്. തന്റെ കഴുത്തിലും പിന്‍ഭാഗത്തുമായി കാലുകൊണ്ട് തൊട്ടുവെന്നാണ് താരം വിഡിയോയില്‍ പറഞ്ഞത്. അയാളുടെ പ്രവൃത്തി വിഡിയോയില്‍ പകര്‍ത്താന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ വെളിച്ചം കുറവായതിനാല്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ഏഴ് പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ഒരു യാത്രക്കാരനും രണ്ട് ക്യാബിന്‍ ക്രൂ അംഗങ്ങളും സച്ച്‌ദേവ വിമാനത്തിലുടനീളം ഉറങ്ങുകയാണെന്ന് പറഞ്ഞു. കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാള്‍ നടി തന്നെയായിരുന്നു. പ്രതിയെ തിരിച്ചറിയാനായി വാദിയോട് ഹാജരാകാന്‍ പൊലീസും പ്രോസിക്യൂഷനും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും അവര്‍ തയാറായില്ല. കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവം നടന്നിട്ടുണ്ടെന്നത് നടിയുടെ തോന്നല്‍ മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.