വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികളാണ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. .ജനുവരി 22ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഏറെ സമയമൊന്നും എടുക്കാതെ, വളരെപ്പെട്ടെന്ന് തന്നെ ഹര്‍ജികള്‍ പരിഗണിച്ച്‌ കോടതി തള്ളാന്‍ ഉത്തരവിടുകയായിരുന്നു. കോടതി ഹര്‍ജി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചു.
കേസിലെ നാല് പ്രതികള്‍ക്കും പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച്‌ രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമാണ് പ്രതികള്‍ക്ക് മുമ്ബിലുള്ള അവസാനത്തെ വഴി. കേസില്‍ നാല് പ്രതികള്‍ക്കും പട്യാല ഹൗസ് കോടതി ജനുവരി ഏഴിനാണ് മരണവാറന്റ് പുറപ്പെടുവിച്ചത്..

വിനയ് ശര്‍മ്മയ്ക്കും, മുകേഷിനും പുറമേ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളുടെ കൂടി വധശിക്ഷയാണ് നടപ്പാക്കാന്‍ പോകുന്നത്. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച്‌ ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച്‌ തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസ്സില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്‌നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികള്‍ വഴിയില്‍ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡെല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് മരണം സംഭവിച്ചു.