മരട് ഫ്ളാറ്റ് വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ സിനിമയായിരുന്നുവെങ്കില്‍ ക്ളൈമാക്‌സില്‍ ചെറിയൊരു മാറ്റം വരുത്തിയേനെയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ളാറ്റ് തകര്‍ക്കുമായിരുന്നുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചു.

പ്രിയദര്‍ശന്റെ വാക്കുകള്‍-

‘മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ സിനിമയായിരുന്നുവെങ്കില്‍ അതിന്റെ ക്ലൈമാക്സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ളാറ്റ് തകര്‍ക്കുന്നു.

ഞാന്‍ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലൊരു സീനുണ്ട്. എല്ലാറ്റിനും എതിരെ നില്‍ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്ബനിയില്‍ കെട്ടിയിട്ടു തീ കൊളുത്തുമെന്നു മോഹന്‍ലാല്‍ പറയുന്ന സീന്‍. മരടിനെക്കുറിച്ചു പറഞ്ഞതും അതിന്റെ വേറെയൊരു പതിപ്പാണ്.

എല്ലാ രേഖകളും പരിശോധിച്ചു ബാങ്കുകളും നഗരസഭയും അനുമതി നല്‍കിയ ഫ്ളാറ്റുകളാണു താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കിയ ഫ്ളാറ്റു കെട്ടി ഉയര്‍ത്തിയതല്ല.

ഉദ്യോഗസ്ഥരും നിര്‍മാതാക്കളും നല്‍കിയതു വ്യാജ രേഖയാണെന്നു അവര്‍ക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്ബറുമുണ്ടാകുമോ’.

ഉയരുന്നതു കാണുമ്ബോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ ?