ബെയ്ജിങ്: ചൈനയെ ആശങ്കയിലാഴ്ത്തി അജ്ഞാത വൈറസ് ബാധിച്ച്‌ ആദ്യ മരണം. വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടതായും വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. രോഗികളുമായി അടുത്തിടപഴകിയവരിലും ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.

കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനില്‍ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അജ്ഞാത വൈറസ് രോഗം കാരണം ഒരാള്‍ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉള്‍പ്പെടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജനുവരി 25 മുതല്‍ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവല്‍ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സ്പ്രിങ് ഫെസ്റ്റിവല്‍ സമയത്ത് ചൈനയിലെ മിക്കവരും വിനോദസഞ്ചാരത്തിനും കുടുംബസന്ദര്‍ശനത്തിനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത് പതിവാണ്. നിലവിലെ സാഹചര്യത്തില്‍ വൂഹാനില്‍നിന്ന് വരുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.