ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കു കരുത്തുപകർന്ന് തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ വിജയകരമായി ലാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന ഐഎൻഎസ് വിക്രമാദിത്യയുടെ ഡെക്കിലേക്കാണ് തേജസ് വിമാനം വിജയകരമായി ഇറങ്ങിയത്. ഇതോടെ ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിംഗ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ചൈന എന്നിവയാണ് ഈ നേട്ടം മുൻപ് കൈവരിച്ചിട്ടുള്ളത്.
ഇതാദ്യമായാണ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ നേവി വേരിയന്റ്, തേജസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. വിമാനവാഹിനിക്കപ്പൽ ഉപയോഗിച്ചുള്ള യുദ്ധപ്രവർത്തനങ്ങൾക്ക് തദ്ദേശിയ വിമാനങ്ങൾ പ്രയോഗിക്കാൻ ഇതോടെ സാധിക്കും.