വാഷിംഗ്ടണ്‍: ഇറാനും യു എസുമായുള്ള സംഘര്‍ഷത്തിന് അയവു വരുത്തണമെങ്കില്‍ ഇറാഖില്‍ നിന്ന് 5,200 യു എസ് സൈനികരെ പിന്‍‌വലിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന ഇറാഖിന്റെ ആവശ്യം അമേരിക്ക തള്ളി.

ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുകയും രാജ്യത്തെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്ത ആക്രമണത്തില്‍ പ്രകോപിതനായ ഇറാഖ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പിന്‍വലിക്കല്‍ ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ ഒരു പ്രതിനിധിയെ ഇറാഖിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഉഭയകക്ഷി സംഭാഷണത്തിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാണെന്നും സൈനികരെ പിന്‍‌വലിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച വേണ്ടെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.

‘ഈ സമയത്ത്, ഇറാഖിലേക്ക് അയക്കുന്ന ഞങ്ങളുടെ പ്രതിനിധി സംഘം മിഡില്‍ ഈസ്റ്റിനെ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് എങ്ങനെ മികച്ച രീതിയില്‍ കൊണ്ടുവരാം എന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി നിയോഗിക്കപ്പെട്ടവരായിരിക്കും. അല്ലാതെ സൈനികരെ പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്യാനല്ല. മിഡില്‍ ഈസ്റ്റില്‍ ഞങ്ങളുടെ ശരിയായ, ഉചിതമായ ഇടപെടലുകള്‍ക്കാണ് പ്രാധാന്യം,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞു.

അമേരിക്കയെ ‘നന്മയുടെ ശക്തി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘പരമാധികാരവും സമ്ബന്നവും സുസ്ഥിരവുമായ ഇറാഖിന്‍റെ സുഹൃത്തും പങ്കാളിയുമാകാനാണ് യു എസ് ആഗ്രഹിക്കുന്നത്.’

2003 ലെ ഇറാഖ് അധിനിവേശം തെറ്റാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിക്കുകയും ഇറാഖിലും മറ്റിടങ്ങളിലും യുഎസ് സൈനിക വിന്യാസത്തെ വെറും പാഴ്‌വേലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, യുഎസ് സൈനികരെ പുറത്താക്കാനുള്ള ഇറാഖിന്റെ ശ്രമങ്ങളോട് അദ്ദേഹം ദേഷ്യത്തോടെ പ്രതികരിച്ചു. യുഎസ് പങ്കാളിയായി അംഗീകാരം നേടിയ രാജ്യത്തിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കരുതെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

ഇറാഖിലെ യുഎസ് സൈനിക ദൗത്യം വളരെ വ്യക്തമാണെന്ന് പോംപിയോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക സേനയെ പരിശീലിപ്പിക്കുക, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിനെതിരെ പോരാടുക, അവരെ മേഖലയില്‍ നിന്ന് തുടച്ചു നീക്കുക എന്നീ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍‌ഗണന നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ജനുവരി 3 ന് ബാഗ്ദാദിലെ വിമാനത്താവളത്തില്‍ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തി ഇറാനിലെ പ്രമുഖ ജനറല്‍ ഖാസെം സൊലൈമാനിയെ കൊലപ്പെടുത്തിയതില്‍ ഇറാഖ് നേതാക്കള്‍ പ്രകോപിതരായി. വിദേശ സൈനികര്‍ക്കുള്ള ക്ഷണം റദ്ദാക്കാന്‍ പാര്‍ലമെന്‍റ് വോട്ട് ചെയ്തു.

ഇറാഖില്‍ അമേരിക്കയുടേയും ഇറാന്റേയും സ്വാധീനത്തെ ആക്ഷേപിച്ച പ്രതിഷേധക്കാര്‍ രാജ്യത്തുടനീളം പ്രതിഷേധം പുനരാരംഭിച്ചു. വെള്ളിയാഴ്ച ഷിയാ പുണ്യനഗരമായ കര്‍ബലയില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി രാത്രിയില്‍ ഏറ്റുമുട്ടി. മറ്റുള്ളവരെ ബസ്രയില്‍ അറസ്റ്റ് ചെയ്തു.

‘പ്രതിഷേധം പുനരാരംഭിക്കുന്നതിലൂടെ, ഒക്ടോബര്‍ വിപ്ലവത്തിന്‍റെ ആവശ്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ വിഭവങ്ങള്‍ കുത്തകയാക്കുന്നത് ഞങ്ങളുടെ നേതാക്കള്‍ നിര്‍ത്തണം’, നസിരിയയില്‍ പ്രതിഷേധിച്ച്‌ ഹൈദര്‍ കാസെം പറഞ്ഞു.

ഏകാധിപതി സദ്ദാം ഹുസൈനെ അട്ടിമറിച്ച യുഎസ് അധിനിവേശം രാജ്യത്തുടനീളം രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയും ഇറാഖിനെപ്പോലെ ഷിയ മുസ്ലീം ഭൂരിപക്ഷമുള്ള സദ്ദാമിന്‍റെ ശത്രുത ഇറാനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഇറാഖില്‍ നിന്ന് സൈന്യം പിന്മാറാന്‍ ഉത്തരവിട്ടെങ്കിലും തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ കുതിച്ചുകയറ്റത്തിനെതിരെ പോരാടുന്നതിന് 2014 ല്‍ യുഎസ് സൈനികരെ തിരികെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ട്രംപിന് കീഴില്‍ ഇറാഖ് അമേരിക്കയും ഇറാനും തമ്മില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മറവില്‍ ഒരു യുദ്ധക്കളമായി മാറി.

ശക്തമായ ഉപരോധത്തിലൂടെ ഇറാനെ പാഠം പഠിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുന്നതിനിടെ ഇറാന്‍ പിന്തുണയുള്ള ഇറാഖ് ഷിയാ മിലിഷിയകള്‍ യുഎസ് സേനയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചു. ഇറാനെതിരായ തന്‍റെ നടപടികള്‍ക്ക് അന്താരാഷ്ട്ര പിന്തുണ നേടാന്‍ ശ്രമിക്കുന്ന ട്രംപ്, പശ്ചിമ രാജ്യങ്ങളുടെ സഖ്യമായ നാറ്റോയോട് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു. നാറ്റോയെ ‘സ്വതന്ത്ര യാത്രികര്‍’ എന്ന് പരിഹസിക്കാറുള്ള ട്രം‌പിന്റെ ഈ അഭ്യര്‍ത്ഥന നിരവധി നിരീക്ഷകരെ അമ്ബരപ്പിച്ചു. ട്രംപിന്‍റെ മനസ്സിലുള്ളത് എന്താണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തു.

നാറ്റോയുടെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടോളമായി അഫ്ഗാനിസ്ഥാനില്‍ തുടരുന്ന യുഎസ് സേനാ വിന്യാസം അവസാനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ഉത്തരവാദിത്വം പങ്കിടുന്നതിനെക്കുറിച്ച്‌ നാറ്റോ പ്രതിനിധി സംഘം വെള്ളിയാഴ്ച വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തുകയാണെന്ന് പോംപിയോ പറഞ്ഞു.

മൊയ്തീന്‍ പുത്തന്‍‌ചിറ