ന്യൂഡല്‍ഹി: മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിര്‍ഭയ കേസ് പ്രതികള്‍ക്ക് സുപ്രീം കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. നാല് പ്രതികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു. ജുഡീഷല്‍ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം ഈ തീരുമാനത്തോടെ വര്‍ധിച്ചു- ആശാ ദേവി കൂട്ടിച്ചേര്‍ത്തു.
കോടതി ഉത്തരവില്‍ സന്തോഷവാനാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിംഗ് പ്രതികരിച്ചു. ഇത്തരം കൃത്യങ്ങള്‍ നടത്തുന്നവരില്‍ ഭീതിയുണ്ടാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 22 ന് പുലര്‍ച്ചെ ഏഴിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ നാല് പ്രതികള്‍ക്കും ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡജ് സതീഷ് കുമാര്‍ അറോറ മരണവാറന്റ് പുറപ്പെടുവിച്ചു. പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ ദേവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
പവന് ഗുപ്ത, അക്ഷയ് സിംഗ്, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്തു കഴിയുന്ന പ്രതികള്‍. ഇവരില്‍ മുകേഷ് ശര്‍മയും അക്ഷയ് സിംഗും വധശിക്ഷയ്ക്കെതിരേ തിരുത്തല്‍ ഹര്‍ജി നല്കാന് തയാറെടുക്കുകയാണെന്ന് അമിക്കസ്കൂറി ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമല്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു.
നിലവില്‍ രാഷ്ട്രപതിക്ക് ദയഹര്ജിയോ കോടതികളില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളോ നിലനില്ക്കുന്നില്ല. വധശിക്ഷ പുനപരിശോധിക്കണമെന്ന പ്രതികളില്‍ ഒരാളുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. അതിനാല്‍ മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ ബോ ധിപ്പിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.