ന്യൂഡൽഹി: ജെഎന്‍യു സർവകലാശാലയിലെ മുഖംമൂടി ആക്രമണത്തെ അപലപിച്ച് ഡൽഹി മുഖമന്ത്രി അരവിന്ദ് കേജരിവാൾ. വിദ്യാർഥികൾ കാന്പസിനുള്ളിൽ സുരക്ഷിതരല്ലെങ്കിൽ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടുമെന്ന് അദ്ദേഹം ചോദിച്ചു.
ജെഎന്‍യുവിലെ അക്രമങ്ങൾ തന്നെ ഞെട്ടിച്ചു. വിദ്യാർഥികൾ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. പോലീസ് പെട്ടെന്നുതന്നെ നടപടിയെടുത്ത് സമാധാനം പുന:സ്ഥാപിക്കണം. വിദ്യാർഥികൾ സർവകലാശാല കാന്പസിനകത്ത് സുരക്ഷിതരല്ലെങ്കിൽ എങ്ങനെ നമ്മുടെ രാജ്യം പുരോഗതി നേടുമെന്നും കേജരിവാൾ ട്വിറ്ററിൽ ചോദിച്ചു.
ഞായറാഴ്ച വൈകിട്ടോടെയാണ് സമരം ചെയ്യുന്ന വിദ്യാർഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാന്പസിനുള്ളിലെ എബിവിപി പ്രവർത്തകരും ചേർന്നു തല്ലിച്ചതച്ചത്. കാന്പസിനുള്ളിലായിരുന്നു ആക്രമണം. 50-ൽ അധികം ആളുകൾ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവർ സമരം ചെയ്യുന്ന വിദ്യാർഥികളെ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.
വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തന്നെ സംഘം മാരകമായി ആക്രമിച്ചെന്ന് ഐഷി ഘോഷ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഐഷി അടക്കമുള്ള വിദ്യാർഥികളെ ഡൽഹി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പ്രവേശിപ്പിച്ചു.
വിദ്യാർഥികളെ സംരക്ഷിക്കാൻ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകൾ തല്ലിച്ചതച്ചെന്ന് വിദ്യാർഥി യൂണിയൻറെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽനിന്നു ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും വെസ്റ്റ് ഗേറ്റിലെ ഹോസ്റ്റൽ ലക്ഷ്യമാക്കിയാണ് ഗുണ്ടകൾ നീങ്ങുന്നതെന്നും ട്വിറ്ററിൽ യൂണിയൻ ആരോപിച്ചു.
വിദ്യാർഥികളെ എബിവിപിക്കാർ ആക്രമിച്ചത് പോലീസും സെക്യൂരിറ്റി ഗാർഡുകളും നോക്കിനിന്നതായും ആരോപണമുണ്ട്. ഹോസ്റ്റൽ ഫീസ് വർധനയും രജിസ്ട്രേഷൻ ബഹിഷ്കരണവുമായി ബന്ധപ്പെട്ടുള്ള സംഘർത്തിനിടെയാണു യൂണിയൻ ഭാരവാഹികളടക്കമുള്ള വിദ്യാർഥികളെ ഇരുന്പുവടികൾ കൊണ്ട് എബിവിപി പ്രവർത്തകർ ആക്രമിച്ചതെന്നും വിദ്യാർഥികൾ പറയുന്നു.