മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാന്നാനം കെഇ സ്കൂളിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. വിദ്യാഭ്യാസം, സ്ത്രീ ശക്തീകരണം തുടങ്ങിയ സാമൂഹിക ആശയങ്ങളിൽ ചാവറയച്ചന്റെ കാഴ്ചപ്പാടുകൾ വലുതായിരുന്നു. ഈ രണ്ടു മേഖലകളിലും ചാവറയച്ചൻ നൽകിയ സംഭാവനകൾ ഭാവി തലമുറയ്ക്ക് മുതൽക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചാവറയച്ചനെക്കുറിച്ചു വായിക്കുംതോറും അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്. മരപ്രസ് സ്ഥാപിച്ച് അച്ചടിക്കു തുടക്കം കുറിച്ച ചാവറയച്ചനു പ്രസാധന രംഗത്തെക്കുറിച്ചു വലിയ കാഴ്ച്ചപ്പാടാണുണ്ടായിരുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ രാജഭരണകാലത്താണ് ചാവറയച്ചൻ പള്ളിയും എല്ലാ മതസ്ഥർക്കുംവേണ്ടി പള്ളിയോടു ചേർന്നു പള്ളിക്കൂടങ്ങളും സ്ഥാപിച്ചത്. ഇതിനെതിരേ ഭരണാധികാരികളുടെ ഭാഗത്തുനിന്നു വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിനു കൂടുതൽ ബലം നൽകാനായി ചവറയച്ചൻ സ്വന്തമായി നിർമിച്ചെടുത്ത പ്രസിനെതിരേയും ധാരാളം എതിർപ്പുകളുണ്ടായി. എന്നാൽ, അതിനെയെല്ലാം മറികടന്നാണ് അദ്ദേഹം ഇന്നത്തെ നിലയിൽ സഭയെ വളർത്തിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സിഎംഐ സഭയും സിഎംസി സഭയും മുൻകൈയെടുത്തു സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വിശുദ്ധ ചാവറയച്ചന്റെ പ്രതിഭയ്ക്കു മുന്നിൽ ശിരസു നമിക്കുന്നെന്നും ഗവർണർ പറഞ്ഞു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷതവഹിച്ചു. കേരള സമൂഹത്തിൽ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരേ ശബ്ദമുയർത്തിയ നേതാവാണ് ചാവറയച്ചനെന്നു സീറോ മലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പ്രസംഗത്തിൽ പറഞ്ഞു. സമത്വത്തിന്റെ സന്ദേശം രാജ്യത്തെന്പാടും പ്രഘോഷിച്ച മഹാനേതാവായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി, സിഎംസി സുപ്പീരിയർ ജനറാൾ സിസ്റ്റർ സിബി എന്നിവരും പ്രസംഗിച്ചു.