കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയില്‍ വരുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. സേവനം ഒന്നും നല്‍കാതെ വീണ പണം കൈപ്പറ്റി. എന്തിന് വേണ്ടിയാണ് ആണ് പണം കൈപ്പറ്റിയത്. സിഎംആര്‍എലിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അന്വേഷണം നടക്കുന്നത്. വീണ ടി ബാങ്ക് മുഖാന്തരമാണ് പണം വാങ്ങിയത്. നിയമപരമായി കിട്ടിയതെന്ന പേരില്‍ വെളുപ്പിക്കാനാണ് ശ്രമിച്ചത്. ഒരു പ്രയോജനവും ഇല്ലാതെ ആരെങ്കിലും കോടികള്‍ കൊടുക്കുമോ? യഥാര്‍ഥ സേവനം കിട്ടിയത് പിവിയില്‍ (പിണറായി വിജയന്‍) നിന്നാണ്.

സിഎംആര്‍എല്‍ കമ്പനിയ്ക്ക് കരിമണല്‍ എടുക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് പിണറായിയാണ്. ഭൂപരിധി നിയമപ്രകാരം തിരിച്ച് പിടിക്കേണ്ട ഭൂമിക്ക് ഇളവ് നല്‍കി. 60 ഏക്കറില്‍ അധികം ഭൂമിക്ക് റവന്യൂ ഇളവ് നല്‍കി. പ്രളയം മനുഷ്യനിര്‍മിതമെന്ന് കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം ചെയ്തത് ആര്‍ക്ക് വേണ്ടിയാണ്?

എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് പിണറായിയാണ്. അദ്ദേഹത്തിന്‍റെ മകള്‍ക്കാണ് കോടിക്കണക്കിന് രൂപ കമ്പനി കൊടുത്തത്. കമ്പനി ഡയറക്ടര്‍ വീണയാണ്. അവര്‍ നല്‍കിയ വിലാസം എകെജി സെന്‍ററിന്‍റേതാണ്. എന്തിന് ഈ വിലാസം വീണ നല്‍കിയെന്ന് ചോദിക്കാന്‍ ആര്‍ജവം ഉള്ള ഒരു കമ്മ്യൂണിസ്റ്റും കേരളത്തില്‍ ഇല്ല. ഇഡി വാഹനം തകര്‍ക്കുന്ന സഖാക്കള്‍ യഥാർഥത്തില്‍ സിപിഐഎമ്മിനെയാണ് തകര്‍ക്കുന്നത്.

ഇതിലും വലിയ പതനം പാര്‍ട്ടിക്ക് ഉണ്ടാകും. മകള്‍ ചെയ്ത കാര്യങ്ങളുടെ ആഴവും പരപ്പും പിണറായിക്ക് അറിയാം. അതിനാലാണ് എന്നെ പിണറായി വേട്ടയാടിയത്. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം ചെയ്തതില്‍ പിണറായിക്ക് പങ്കുണ്ട്. സിബിഐ അന്വേഷണം വന്നാല്‍ പിണറായി പ്രതിയാകും എന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്.