ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിനെ കൊലപ്പെടുത്തിയ സംഘത്തിലെ സംശയിക്കുന്ന നാല് പേരെ വധിച്ച്‌ പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആക്രമണകാരികളുടെ കയ്യില്‍ അകപ്പെട്ട മൂന്ന് പൊലീസുകാരെ മോചിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാണ് ഹെയ്തി പ്രസിഡന്റ് കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ വസതിയില്‍ അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തുകയായിരുന്നു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് ആണ് മരണ വിവരം അറിയിച്ചത്.

രാജ്യത്തെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മോസ് പ്രസിഡന്റായി തുടരുകയായിരുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരയൊണ് പ്രസിഡന്റിന്റെ കൊലപാതകം.