ഹണിട്രാപ്പ്‌ കേസിൽ പ്രതിയായ ശേഷം വിദേശത്തേയ്ക്ക് കടന്നയാളെ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് പിടികൂടി. തൃശൂര്‍ താന്ന്യം കീഴ്പ്പുള്ളിക്കര കല്ലിങ്ങൽ വീട്ടിൽ സൽമാൻ(28)ആണ് പിടിയിലായത്.

പത്ത്‌ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശിയായ ഹോംസ്റ്റേ ഉടമയെ തൃശൂരിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

കൃത്യത്തിന്‌ ശേഷം വിദേശത്തേയ്ക്ക് കടന്നിരുന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾ വിദേശത്തുനിന്നും മടങ്ങിവരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു.

മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി കെ മോഹിത് , പ്രിൻസിപ്പൽ എസ് ഐ ബിജു, സി.പി.ഒ ഷിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.