റിയാദ് : സൗദിയില്‍ കോവിഡ് ബാധിച്ച്‌ 22പേര്‍ കൂടി തിങ്കളാഴ്ച മരിച്ചു. മക്ക, ജിദ്ദ, ദമ്മാം, ബുറൈദ, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. പുതുതായി 1881 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 525ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 87142ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,864 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം എണ്ണം 64306 ആയി ഉയര്‍ന്നു. നിലവില്‍ 22312പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ഒമാനില്‍ 786 പേര്‍ക്ക് കൂടി തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 298 സ്വദേശികളും 488 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12223ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 2682 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ അന്‍പത് പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. പുതിയ രോഗികളില്‍ 608 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ്  ഗവര്‍ണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9256 ആയി. ഇവിടെ 1400 പേര്‍ക്ക് അസുഖം ഭേദമായി. 9491പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

ഖത്തറില്‍ രണ്ടു പേര്‍ കൂടി തിങ്കളാഴ്ച്ച കോവിഡ് ബാധിച്ച മരിച്ചു. 50,58 വയസ്സുള്ളവരാണ് മരിച്ചത്. 1523 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 40ഉം, രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 58,433ഉം ആയി. ഇതില്‍ 22 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 240 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്. അതേസമയം 3147 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 33437 ആയി ഉയര്‍ന്നു