തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓണ്‍ലൈന്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ പഠനം സംബന്ധിച്ച്‌ പഠിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തില്‍ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മറ്റി തീരുമാനിച്ചു.

പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാല്‍ അത് വലിയ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്ബോള്‍ കുട്ടികള്‍ക്ക് പഠനത്തില്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടര്‍ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്‌നത്തിന് കാരണമാകുമെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍. പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കും തടസങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെ പരമാവധി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഇത് മറികടക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

കൂടുതല്‍ ക്ലാസുകള്‍ നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നല്‍കുന്നതിനെക്കുറിച്ചും വര്‍ക്ക് ഷീറ്റുകള്‍ അടക്കമുള്ളവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.