തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്‍ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ എല്‍.ഡി.എഫ്​ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ വ്യക്തമായി. ഇത്‌ മറച്ചുപിടിക്കാനാണ്‌ മുഖ്യമന്ത്രിയുടെ ഓഫിസിനും സര്‍ക്കാറിനുമെതിരെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിരന്തരം ആരോപണമുന്നയിച്ചത്‌. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ പല ഉന്നത ബി.ജെ.പി നേതാക്കള്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നെന്നാണ്‌ അനില്‍ നമ്ബ്യാരുടെയും സ്വപ്‌നയുടെയും മൊഴികളില്‍നിന്ന്​ വ്യക്തമാകുന്നത്‌.

സ്വര്‍ണം അടങ്ങിയ ബഗേജ്‌ നയതന്ത്ര ബഗേജ്‌ അല്ലെന്ന്‌ കത്തുനല്‍കാന്‍ ബി.ജെ.പി ചാനല്‍ മേധാവി അനില്‍ നമ്ബ്യാര്‍ നിര്‍ദേശിച്ചത്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടല്‍മൂലമാണെന്ന്‌ അന്വേഷിക്കണം. ഇതിന്‌ വിദേശകാര്യ സഹമന്ത്രി വി. മുരളീധര​െന്‍റ ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത്‌ പരിശോധിക്കണമെന്ന്‌ വിജയരാഘവന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിന്‌ പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ അനില്‍ നമ്ബ്യാരെ ചോദ്യം ചെയ്യണമെന്ന്‌ വിജയരാഘവന്‍ ആവശ്യപ്പെട്ടു.