സ്പോര്‍ട്സ് ക്വാട്ടയില്‍ അനര്‍ഹര്‍ കയറുന്നത് തടയാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കായിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായും മന്ത്രി അറിയിച്ചു.

ഉപരിപഠന സമയത്ത് കായിക അധ്യാപകര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി അനര്‍ഹര്‍ സ്പോര്ട്സ് ക്വാട്ടയില്‍ പ്രവേശനം തേടുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കായിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മാനദണ്ഡമേര്‍പ്പെടുത്താനുള്ള തീരുമാനം.

കായിക അധ്യാപകരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനം വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.ആവശ്യമായവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.

സ്റ്റേഡിയങ്ങളുടെ അടിസ്ഥാന വികസനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി സ്പോര്‍ട്സ് കേരളാ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം ആരംഭിക്കാനും തീരുമാനമായി. കായിക വകുപ്പിന്‍റെ മേഖലാ ഓഫീസ് അടുത്തമാസം കോഴിക്കോട് തുടങ്ങും. വനിതാ ഫുട്ബോള്‍ അക്കാദമി കോഴിക്കോട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.