കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സൈകൊവ്-ഡിയുടെ നിര്‍മ്മാണ കമ്ബനി അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ചു. അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുന്ന രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്‌സിനാണ് ഇത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്തതാണ് സൈകൊവ്-ഡി എന്ന കോവിഡ് വാക്‌സിന്‍. വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും, അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നുമാണ് ഡിസിജിഐക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ കമ്ബനി പറയുന്നത്.കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്‌സിന്‍ കൂടിയാണ് സൈകൊവ്-ഡി.

സൈകൊവ്-ഡി എന്ന ഈ വാക്‌സിനില്‍ വൈറസിന്‍റെ ഡിഎന്‍എ കണ്ടെത്തി ആന്‍റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. വാക്സിന്‍റെ മൂന്നാം ഘട്ട ട്രയലില്‍ 28,000 സന്നദ്ധരായ ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ അഭിപ്രായപ്പെട്ടിരുന്നു. ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്‌ അസിസ്റ്റന്‍സ് കൗണ്‍സിലിന്‍റെ ഭാഗമായി ദേശീയ ബയോഫാര്‍മ മിഷന്‍റെ പിന്തുണയോടെയാണ് സൈഡസ് കാഡില സൈകൊവ്-ഡി വാക്‌സിന്‍ വികസിപ്പിക്കുന്നത്.നിലവില്‍ ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍, ആസ്ട്രാസെനെക്കയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്നിക്-വി എന്നിവയ്ക്കാണ് രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.