ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ വനിത ഹോക്കി ടീമിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യ പരിശീലകനായ സ്‌ജോര്‍ മാരിജ്‌നെയെയും ക്യാപ്റ്റന്‍ റാണി റാംപാലിനെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍ ടീമിന് ഊര്‍ജ്ജം പകര്‍ന്നെന്ന് മാരിജ്‌നെ പറഞ്ഞു.

ഹോക്കി ടീമിനെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഫോണ്‍ കോളിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ കോച്ച്‌ പ്രധാനമന്ത്രിയുടെ സന്ദേശം ടീമിനെ അറിയിക്കുമെന്നും വെങ്കല മെഡല്‍ നഷ്ടപ്പെടാതിരിക്കാന്‍ കഴിവിന്റെ പരാമവധി പോരാടുമെന്നും ഉറപ്പ് നല്‍കി.

കോച്ചിനോടും ക്യാപ്റ്റനോടും സംസാരിക്കവെ മികച്ച താരങ്ങളുള്ള ടീമാണ് ഇന്ത്യയുടെ വനിത ഹോക്കി ടീം എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്ത ടീമാണ് ഇന്ത്യയുടേത് എന്നും മുന്നോട്ടുപോകണമെന്നും പറഞ്ഞ പ്രധാനമന്ത്രി ജയവും പരാജയം ജീവിതത്തിന്റെ ഭാഗമാണെന്നും തളരരുതെന്നും നിര്‍ദ്ദേശിച്ചു.