ന്യൂഡല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുശാന്തിന്റെ ദുരൂഹമരണം നടന്ന ജൂണ്‍ 14 ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയ ഡീലര്‍ അയാഷ് ഖാന്‍ സുശാന്ത് സിങ് രാജ്പുത്തിനെ സന്ദര്‍ശിച്ചിരുന്നതായി സുബ്രഹമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിന് പല കാരണങ്ങള്‍ ഉണ്ട്. സുശാന്തിന്റെ കഴുത്തിലുള്ള പാട് ആത്മഹത്യ ചെയ്തപ്പോള്‍ സംഭവിച്ചതല്ല. സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലാണ് വിരല്‍ ചൂണ്ടുന്നതെന്നും സുബ്രഹമണ്യന്‍ സ്വാമി നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യയായിരുന്നെങ്കില്‍ കാലിന് താഴെയുള്ള മേശ മാറേണ്ടതായിരുന്നുവെന്നും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടിനെ ഉദ്ധരിച്ച്‌ സ്വാമി ആരോപിച്ചു.

സുശാന്ത് സിങ് ലഹരി മരുന്ന് ധാരാളമായി ഉപയോഗിച്ചിരുന്നതായി സഹായി നീരജ് സിങ് പോലീസിന് മൊഴി നല്‍കിയിരുന്നു. ലഹരി മരുന്നും മദ്യവും യഥേഷ്ടം ഉപയോഗിച്ചിരുന്നതായും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നതായും നീരജ് മൊഴി നല്‍കിയിരുന്നു.
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്ക് സുശാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറിയില്‍ അനധികൃത പ്രവേശനം അനുവദിച്ചതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. കര്‍ണി സേന അനുയായി സുര്‍ജിത് സിങ്ങാണ് റിയയെ മോര്‍ച്ചറിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതരോട് അഭ്യര്‍ഥിച്ചത്. മോര്‍ച്ചറിയില്‍ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

റിയ സുശാന്തിന്റെ മൃതദേഹം സ്പര്‍ശിച്ച്‌ ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി സുര്‍ജിത് വെളിപ്പെടുത്തിയിരുന്നു. അന്നേദിവസം സുശാന്തിന്റെ സുഹൃത്ത് സന്ദീപ് സിങ്ങിന് ദുബായില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായി സുര്‍ജിത് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് കേസിലെ ദുബായ് ബന്ധം അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചിരുന്നു. കര്‍ണി സേന അനുയായി സുര്‍ജിത് സിങ്ങിന്റെ വെളിപ്പെടുത്തലുകളോടെയാണ് ആദ്യമായി കേസില്‍ ദുബായ് ബന്ധം ഉയര്‍ന്നു വന്നത്.