മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ രോഗത്തെ കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ ഭാര്യ മാന്യത ദത്ത്. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ സഞ്ജയ് ദത്ത് പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കുമെന്നും അതിനു ശേഷം മാത്രമേ തുടര്‍ യാത്രാകളെ കുറിച്ച്‌ തീരുമാനിക്കൂ എന്നും മാന്യത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ കഠിനമായ പോരാട്ടത്തില്‍ തന്റെ ഭര്‍ത്താവ് തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മാന്യത ആരാധകര്‍ സഞ്ജയ് ദത്തിനോട് കാണിക്കുന്ന സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി പറയാനും മറന്നില്ല. കോകിലബെന്‍ ആശുപത്രിയിലേക്ക് ദത്തിനെ മാറ്റിയതിന് പിന്നാലെ ആയിരുന്നു മാന്യതയുടെ പ്രസ്താവന.

മാന്യതയുടെ പ്രസ്താവന ഇങ്ങനെ

“സഞ്ജുവിന്റെ എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും, ഈ വര്‍ഷങ്ങളിലെല്ലാം നിങ്ങള്‍ കാണിച്ച സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല.

ജീവിതത്തില്‍ നിരവധി ഉയര്‍ച്ചകളിലൂടെയും വീഴ്ചകളിലൂടെയുമാണ് സഞ്ജു കടന്നുപോയത്. എന്നാല്‍, എല്ലാ കഠിനമായ ഘട്ടങ്ങളിലൂടെയും അദ്ദേഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് നിങ്ങളുടെ പ്രശംസയും പിന്തുണയുമാണ്. അതില്‍ ഞങ്ങള്‍ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. മറ്റൊരു വെല്ലുവിളിയിലൂടെ ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോകുകയാണ്, നിങ്ങള്‍ ഇതുവരെ കാണിച്ച സ്നേഹവും കരുതലും പ്രാര്‍ത്ഥനയും ഇനിയും സഞ്ജുവിന് ഒപ്പമുണ്ടാകുമെന്ന് അറിയാം.

ഒരു കുടുംബമെന്ന നിലയില്‍, പോസിറ്റീവോടെ ഇത് നേരിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. സഞ്ജു മുംബൈയില്‍ പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കും. കൊവിഡിന്റെ സാഹചര്യം നോക്കിയാവും തുടര്‍ യാത്രാപദ്ധതികള്‍ ആവിഷ്കരിക്കുക. നിലവില്‍, കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധ മേല്‍നോട്ടത്തിലാണ് സഞ്ജു.

എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, അദ്ദേഹത്തിന്റെ രോഗത്തെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണം, ഡോക്ടര്‍മാരെ അവരുടെ ജോലി തുടരാന്‍ അനുവദിക്കൂ. അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയെ പറ്റി ഞങ്ങള്‍ അപ്ഡേറ്റുകള്‍ നല്‍കും.

സഞ്ജു എന്റെ ഭര്‍ത്താവും എന്റെ മക്കളുടെ അച്ഛനും മാത്രമല്ല, മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ജുവിനും പ്രിയയ്ക്കും പിതൃതുല്യനായ ആള്‍ കൂടിയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയവും ആത്മാവുമാണ്. കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങള്‍. ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനകളും കൂടെയുണ്ടെങ്കില്‍ നമുക്ക് ഒന്നിച്ച്‌ ഈ പോരാട്ടത്തെ അതിജീവിക്കാനും വിജയികളാവാനും സാധിക്കും”