തിരുവനന്തപുരം: കോവിഡിനെ തുരത്താന്‍ സംസ്ഥാനം പൂര്‍ണ്ണമായും അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയുകയാണ്. തുടര്‍ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 15 ശതമാനത്തില്‍ താഴെ നിയന്ത്രിക്കാനായതില്‍ സര്‍ക്കാരിന് ആശ്വാസമുണ്ട്. ഇതേ രീതിയില്‍ പോയാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും.

ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ 28.25 ആയിരുന്നു ടി.പി.ആര്‍. മെയ് 12 ന് 29.72 ആയി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14.82 ആയിരുന്നു ടി.പി.ആര്‍. ഞായര്‍ 14.89. ഇന്നലെ അത് 14.27 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ അതിവേഗം കുറവു വരുത്താന്‍ ലക്ഷ്യമിട്ടാണ് നേരത്തേ അനുവദിച്ച ചില ഇളവുകള്‍ പിന്‍വലിച്ച്‌ കഴിഞ്ഞ ശനി മുതല്‍ അഞ്ചു ദിവസത്തേക്ക് നിയന്ത്രണം കടുപ്പിച്ചത്. പോസിറ്റിവിറ്റി 10 ശതമാനത്തില്‍ താഴെയെത്തിയാല്‍ ലോക്ക് ഡൗണില്‍ കാര്യമായ ഇളവുകള്‍ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും, പരിധി വിട്ടുള്ള ഇളവുകള്‍ ഉടന്‍ അനുവദിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുക്കും.

അടുത്ത നാലു ദിവസത്തിനിടെ ടി.പി.ആര്‍ 10നു താഴെ എത്തിക്കാനായില്ലെങ്കിലേ അടച്ചിടല്‍ വീണ്ടും നീട്ടേണ്ടുന്ന സാഹചര്യം ആലോചിക്കൂ. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതു കൂടി കണക്കിലെടുത്ത് നിയന്ത്രിത സ്വഭാവത്തിലുള്ള ഇളവുകളായിരിക്കും അനുവദിക്കുമെന്നാണ് സൂചന. അതേ സമയം കൊവിഡ് മരണനിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പ്രതിദിന കണക്കുകളില്‍ ആശങ്ക വേണ്ടെന്നും മരണം സംഭവിച്ച്‌ ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകള്‍ കൂടി കണക്കില്‍ ഉള്‍പ്പെടുന്നതിനാല്‍ നിലവിലെ കൊവിഡ് സ്ഥിതിയും മരണസംഖ്യയും തമ്മില്‍ ബന്ധമില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.