തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കലാണ്. അങ്ങനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആര്‍ജ്ജിക്കാനാവുക. എന്നാല്‍ വാക്‌സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയില്‍ വാക്‌സീനേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കി. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സീനേഷന് വേണ്ട വാക്‌സീന്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്, മുഖ്യമന്ത്രി പറഞ്ഞു.

‘ഓരോ സംസ്ഥാനവും ടെണ്ടര്‍ വിളിച്ചാല്‍ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്‌സീനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്‌സീന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വിളിച്ചാല്‍ വാക്‌സീനുകളുടെ വില ഉയരാതെ നിലനിര്‍ത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

‘സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുന്ന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ ഇപ്പോള്‍ 252 ആശുപത്രികളുണ്ട്. 122.65 കോടി രൂപയാണ് പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്ക് ചെലവാക്കിയത്. കൂടുതല്‍ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാകണം. ജനത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര സെല്ലാണ് കൈകാര്യം ചെയ്യുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.