ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശാരദക്കുട്ടി രമേശ്‌ ചെന്നിത്തലയ്ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.

നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ടെന്നു പറഞ്ഞാണ് ശാരദക്കുട്ടി പോസ്റ്റ്‌ ആരംഭിച്ചിരിക്കുന്നത്. അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളില്‍ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടതെന്നും അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയില്‍ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്. അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളില്‍ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയില്‍ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നു.

അതിവിടെ സ്ഥിരമായി നേരിടുന്നവര്‍ കണ്ടു പഴകിയതാണ്. അവര്‍ക്ക് പെട്ടെന്നു പിടി കിട്ടുന്നതാണ്. സങ്കടമുണ്ട്, നിരാശയും പ്രതിഷേധവും വെറുപ്പുമുണ്ട്. അതു രേഖപ്പെടുത്താന്‍ വാക്കുകളില്ല..പ്രതിപക്ഷ നേതാവ് എന്നത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഒരു ഉന്നതപദവിയാണ്. ഭരണത്തിന്റെ ഭാഗം തന്നെയാണ്. ‘ശ്രുതി കേട്ട മഹീശര്‍ തന്നെയീ വൃതിയാനം’ തുടങ്ങുകില്‍ ധര്‍മ്മഗതിയെക്കുറിച്ച്‌ വിലപിച്ചിട്ടെന്തു കാര്യം?

( എല്ലാക്കാലത്തും സ്ത്രീവിരുദ്ധ പ്രസ്താവങ്ങളോടു നടത്തിയ പ്രതികരണങ്ങള്‍ മിനക്കെട്ടിരുന്നു തപ്പിയാല്‍ എന്റെ ടൈം ലൈനില്‍ കിട്ടും. അതു കണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ‘അന്നു തള്ളേടെ വായില്‍ പഴമായിരുന്നോ’ എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് ഇറങ്ങാവൂ . ആരു ചീത്തവിളിച്ചാലും ഞാന്‍ സ്ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും.)
എസ് ശാരദക്കുട്ടി