വിലക്ക് അവസാനിച്ചതോടെ ശ്രീശാന്ത് വീണ്ടും ക്രീസിലേക്ക്. വിദേശ രാജ്യങ്ങളിലെ ലീഗിലടക്കം കളിക്കാനുള്ള ശ്രമത്തിലാണ് ശ്രീശാന്ത്. ഓസ്‌ട്രോലിയ, ന്യുസീലൻഡ് എന്നീ രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ലീഗുകളിൽ കളിച്ച് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് സ്വപ്‌നം കാണുകയാണ് താരം.

കൊവിഡിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ചില വിദേശ രാജ്യങ്ങളിൽ കായിക മത്സരങ്ങൾ നടക്കുന്നുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ മാറിയതിന് പിന്നാലെ കേരള അണ്ടർ 23 ടീമിനൊപ്പം ശ്രീശാന്ത് പരിശീലനത്തിനായി എത്തിയിരുന്നു.

2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.