തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ട കെ കെ ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കാതെ മാറ്റി നിർത്തിയാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലേറാന്‍ പോവുന്നത്. കേരള രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമ്പോള്‍ സിപിഎം ‘ ചരിത്രപരമായ മണ്ടത്തരം’ ആവര്‍ത്തിക്കുകയാണോയെന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ തവണ മന്ത്രിമാരായവരെ പൂർണമായി മാറ്റി നിർത്തുന്നുവെന്ന സംസ്ഥാന കമ്മിറ്റി തീരുമാനമാണ് കെകെ ശൈലജയ്ക്കും ബാധകമായതെന്ന് ഒറ്റ നോട്ടത്തില്‍ വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെങ്കിലും അതുള്‍ക്കൊള്ളാന്‍ കടുത്ത പാര്‍ട്ടി അണികള്‍ മുതല്‍ പൊതുസമൂഹം വരെ തയ്യാറാവണമെന്നില്ല.

ഒന്നാം പിണറായി സര്‍ക്കാറില്‍

യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്ന കൂത്തുപറമ്പില്‍ നിന്നും 12291 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് കെകെ ശൈലജ ഒന്നാം പിണറായി സര്‍ക്കാറില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയാവുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ദേശീയതലവും കടന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ ‘കേരള ആരോഗ്യ മോഡലിന്‍റെ’ ബ്രാന്‍ഡ് അംബാസിഡറായി കെകെ ശൈലജ മാറി.

ആദ്യ കടമ്പ നിപ്പ

പ്രവര്‍ത്തന മികവില്‍ തുടക്കത്തില്‍ പിണറായി സര്‍ക്കാറിലെ മറ്റ് പല മന്ത്രിമാരുടേയും അതെ തട്ടില്‍ ഉണ്ടായിരുന്ന കെകെ ശൈലജയുടെ ഗ്രാഫ് കുതിച്ചുയരുന്നത് 2018 ലെ നിപ വൈറസ് വ്യാപനത്തിന്‍റെ സമയത്താണ്. കോഴിക്കോട് പേരാമ്പ്രയില്‍ പൊട്ടിപ്പുറപ്പെട്ട നിപ വൈറസ് ഭീതിയില്‍ സംസ്ഥാനം വിറങ്ങലിച്ച് നിന്നപ്പോള്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ആകെ മരണം 17 ല്‍ ഒതുക്കാന്‍ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പിന് സാധിച്ചു.

ആഗോള പ്രശസ്തി

ലോകത്ത് തന്നെ നിപ വ്യാപനത്തെ തുടര്‍ന്നുണ്ടായ ഏറ്റവും കുറഞ്ഞ മരണ നിരക്കായിരുന്നു കേരളത്തിലേത്. ഇതോടെ അന്താരാഷ്ട്ര തലത്തിലേക്ക് വരെ മന്ത്രിയുടെ പ്രശസ്തി ഉയര്‍ന്നു. ആഗോള വേദികളില്‍ മന്ത്രിയും അതുവഴി കേരളവും ആദരിക്കപ്പെട്ടു. തിരുവനന്തപുരത്തെ വകുപ്പ് ഓഫീസില്‍ ഇരുന്നുകൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചായിരുന്നില്ല ആരോഗ്യമന്ത്രി അന്ന് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ജനകീയ പ്രതിച്ഛായ

നിപ ബാധയെ തുടര്‍ന്ന് അതീവ ഭീതിയില്‍ കഴിയുന്ന പേരാമ്പ്ര കേന്ദ്രീകരിച്ചായിരുന്നു മന്ത്രിയുടെ പ്രവര്‍ത്തനം. ആളുകളെ നേരില്‍ കണ്ടും സംസാരിച്ചും മന്ത്രി നടത്തിയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ഇതോടെ മന്ത്രിയുടെ ജനകീയ പ്രതിച്ഛായയും ഉയര്‍ന്നു. തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ വരുന്ന സത്യസന്ധമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് കൃത്യമായ സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതിലും പ്രത്യേക ശ്രദ്ധ കെകെ ശൈലജയ്ക്കുണ്ടായിരുന്നു.

കോവിഡ് വരുന്നു

ചൈനയില്‍ നിന്നും എത്തിയ തൃശൂര്‍ സ്വദേശികളായ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലൂടെ രാജ്യത്തെ ആദ്യ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ആരോഗ്യവകുപ്പിനെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കുവാന്‍ കെകെ ശൈലജയ്ക്ക് സാധിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും മരണങ്ങലുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ് കേരളത്തിന്‍റേത്. ഈ നേട്ടത്തില്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനത്തിന്‍റെ പങ്ക് നിസ്തുലമാണ്.

ടീച്ചറമ്മ

കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല കെകെ ശൈലജയുടെ ജനകീയ പ്രതിച്ഛായ. ജനത്തിന്‍റെ ആവശ്യം കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്ന് ആശ്വാസവും തണലുമായപ്പോള്‍ അവര്‍ മന്ത്രിയെ സ്നേഹത്തോടെ ‘ടീച്ചറമ്മ’ എന്ന വിളിച്ച് പോന്നു. ആ ടീച്ചറമ്മയാണ് ഇന്ന് രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും പുറത്ത് നിര്‍ത്തപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി നിലപാടെന്ന ഉരുക്ക് മുഷിടിക്ക് മുന്നില്‍ ജനാഭിപ്രായങ്ങളും ജനതാല്‍പര്യങ്ങളും ഒന്നുമല്ലാതാക്കുന്ന അവസ്ഥ.

പുതിയ ചരിത്രം

99 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ചയിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ ചരിത്രം സൃഷിടിക്കുമ്പോള്‍ ആ നേട്ടത്തിന് പിന്നിലെ കെകെ ശൈലജയുടെ പ്രയത്നത്തെ ഒഴിച്ച് നിര്‍ത്താന്‍ സാധിക്കില്ല. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മട്ടന്നൂരിലെ ജനങ്ങള്‍ അവര്‍ക്ക് നല്‍കിയ ചരിത്ര ഭൂരിപക്ഷം. 60963 എന്ന കേരള ചരിത്രത്തിലെ ഒരു നേതാവിനും ഇന്നുവരെ എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ ഭൂരിപക്ഷം സ്വന്തമാക്കിയാണ് കെകെ ശൈലജ മട്ടന്നൂരില്‍ നിന്നും ഇത്തവണ വിജയിച്ചത്.

മുഖ്യമന്ത്രി ചര്‍ച്ചകള്‍

ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രീതിയില്‍ വരെ കെകെ ശൈലജയുടെ പേര് ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. ‘kk shailaja next cheif minister of kerala’എന്ന പേരില്‍ ‘അണികള്‍’ ഫേസബുക്കില്‍ ഒരു പേജ് രൂപികരിക്കുന്നതിലേക്ക് വരേ കാര്യങ്ങള്‍ എത്തി. ഒടുവില്‍ പാര്‍ട്ടി തന്നെ ഇടപെട്ടാണ് ഈ പേജ് പൂട്ടിച്ചതെന്നാണ് വിവരം. പേജ് പൂട്ടിയെങ്കിലും കേരളത്തിന്‍റെ ആദ്യ ‘വനിതാ മുഖ്യമന്ത്രി’യെന്ന ചര്‍ച്ചകള്‍ കെകെ ശൈലജയെ ചുറ്റിപ്പറ്റി തുടര്‍ന്നു.

ഏത് സീറ്റില്‍ മത്സരം

കൂത്തുപറമ്പ് സീറ്റ് എല്‍ജെഡിക്ക് വിട്ടുകൊടുത്തപ്പോള്‍ കെകെ ശൈലജയ്ക്ക് മത്സരിക്കാന്‍ പകരം ഏത് സീറ്റെന്ന് കാര്യത്തില്‍ സിപിഎമ്മില്‍ തുടക്കത്തില്‍ ആശയകുഴപ്പം നിലനിന്നിരുന്നു. അഴീക്കോടും പേരാവുരൂം ഉള്‍പ്പടേയുള്ള അത്ര ഉറപ്പില്ലാത്ത സീറ്റിലേക്ക് വരെ അന്ന് ടീച്ചറുടെ പേര് പരഗിണിക്കപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നു. ഒടുവിലാണ് മട്ടന്നൂരിലേക്ക് നറുക്ക് വീഴുന്നത്.