തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയായി സ്ഥാനമേറ്റത് മുതല്‍ എം സി ജോസഫൈന്‍ വിവാദങ്ങളുടെ കേന്ദ്രമായിരുന്നു. എപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നാലും എന്തെങ്കിലും വിവാദം സൃഷ്‌ടിക്കാതെ അവര്‍ മടങ്ങാറില്ലായിരുന്നു. നിരവധി തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള എം സി ജോസഫൈന്‍ ഏറ്റവും ഒടുവിലായി പറഞ്ഞത് വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു. അതും സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിക്കാത്ത വിസ്‌മയയുടെ വീട്ടില്‍ പോയാണ് എം സി ജോസഫൈന്‍ എന്ന സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ഇത്തരത്തില്‍ സംസാരിച്ചത്.
1961ല്‍ ഇന്ത്യയില്‍ സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണെന്ന് അറിയാത്ത ആളൊന്നുമല്ല വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ. ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അനുഭവിച്ചോളാനാണ് എം സി ജോസഫൈന്‍ പറഞ്ഞത്. എന്നാല്‍, എല്ലാവിവാദങ്ങള്‍ക്കും പിന്നാലെ നല്ലൊരു രാഷ്ട്രീയക്കാരിയായി താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതെല്ലാം ആത്മാര്‍ത്ഥമായിട്ടായിരുന്നുവെന്ന് പറയാനും എം സി ജോസഫൈന് ഒരു മടിയുമുണ്ടാകില്ല.
ഇതിനുമുമ്പ് പലതവണ ജോസഫൈന് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. എത്ര താക്കീത് നല്‍കിയിട്ടും പഠിക്കാതെയായ ജോസഫൈന്‍ നിരന്തരം വിവാദങ്ങളില്‍ അകപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഇനി മുന്നറിയിപ്പുകള്‍ നല്‍കേണ്ടെന്നും അദ്ധ്യക്ഷ പദവി രാജിവയ്‌ക്കാനും ജോസഫൈനോട് നേതൃത്വം തന്നെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജോസഫൈനെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
വനിത കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്‍റെ ഘടനയില്‍ അതില്‍ ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ‘കമ്മിഷന്‍ അദ്ധ്യക്ഷ എന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌ത് അറിവും, പരിചയവുമുള്ള ആളായിരിക്കണം. പരാതിക്കാരോട് കരുതലോടെ വേണം പെരുമാറാന്‍. ഒരു തരത്തിലും പരാതിക്കാരെ ബുദ്ധിമുട്ടിക്കാനല്ല കമ്മിഷന്‍. ഇപ്രകാരം വനിതകളുടെ സംരക്ഷണത്തിനും, പിന്തുണ നല്‍കുന്നതിനും, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് വനിതാ കമ്മിഷന്‍ രൂപീകരിച്ചത്.’ എന്നാല്‍ ഇതൊന്നും ജോസഫൈന് കേട്ടുകേള്‍വി പോലുമില്ലായിരുന്നു.
2018ല്‍ പി കെ ശശി എം എല്‍ എക്കെതിരെ പാര്‍ട്ടിയിലെ പെണ്‍കുട്ടി തന്നെ നടത്തിയ ആരോപണത്തില്‍ മനുഷ്യരല്ലേ തെറ്റൊക്കെ പറ്റി പോവാം എന്നാണ് ജോസഫൈന്‍ നിര്‍ദാഷണ്യം പറഞ്ഞത്. എങ്കിലും വിവാദങ്ങളുടെ കുപ്പി തുറക്കാന്‍ അവര്‍ പിന്നെയും കാത്തിരിക്കുകയായിരുന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി അവരില്‍ നിന്ന് രാജി ചോദിച്ച് വാങ്ങുന്നത്.



