ജനീവ: കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതുള്‍പ്പടെയുള്ള സുരക്ഷാ രീതികളും അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യയുടെ പ്രതിനിധി ആയ മെലിറ്റ വുജ്നോവിക് പറഞ്ഞു. വാക്‌സിനേഷന്‍ മാത്രമായി ഡെല്‍റ്റ പ്ലസ് വകഭേദത്തെ തടയില്ലെന്നും വുജ്നോവിക് കൂട്ടിച്ചേര്‍ത്തു.

ഈ ചെറിയ സമയ പരിധിയില്‍ നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും കൂടാതെ ‘വാക്‌സിനേഷന്‍’ ഡെല്‍റ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണെന്നും വുജ്നോവിക് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നത് വൈറസ് പകരാനുള്ള സാധ്യതയും രോഗം മൂര്‍ച്ഛിക്കാനുള്ള സാഹചര്യം കുറയ്ക്കുമെന്നും പറഞ്ഞു. ജാഗ്രത ആവശ്യമുള്ള കോവിഡ് വകഭേദം എന്ന് കണ്ടെത്തിയ ഡെല്‍റ്റ വകഭേദം പല രാജ്യങ്ങളിലും ശക്തമായ സാന്നിധ്യം ഉണ്ടാക്കി കഴിഞ്ഞുവെന്ന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മാത്രമല്ല അത് മൂലം പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കാനും കാരണമായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ് , തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഡൈല്‍റ്റ പ്ലസിന്‍്റെ സാന്നിധ്യം കണ്ടെത്തിയത്.