സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവില്ല. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിന്‍റേതാണ് തീരുമാനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്ത പശ്ചാത്തലത്തിലാണ് ഇളവ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു ഇന്ന് അവലോകന യോഗം ചേര്‍ന്നത്. എന്നാല്‍, ടിപിആര്‍ കുറയാത്തതിനാല്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. പത്തു ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഒന്നര മാസത്തോളം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടിപിആര്‍ കുറയാത്തത് കാര്യമായ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വാരാന്ത്യ ലോക്ക്ഡൗണ്‍ നാളെയും പതിവുപോലെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേരും. അന്നത്തെ അവലോകത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ചര്‍ച്ചുകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറിയ ഇളവുകള്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പള്ളികളില്‍ ഇപ്പോള്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത കൂടാനിടയാക്കും. ഇതിനാല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന പൊതുവിലയിരുത്തലാണ് അവലോകന യോഗത്തിലുണ്ടായത്.