കൊച്ചി ലുലു മാളില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു തിരിച്ചറിഞ്ഞു. 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9mm പിസ്റ്റള്‍ ആണ് കണ്ടെത്തിയത്. ബാലിസ്റ്റിക് പരിശോധനയിലാണ് തോക്കിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്.

സീരിയല്‍ നമ്പര്‍ പ്രകാരം തോക്കിന് കേരളത്തില്‍ നിന്നും ലൈസന്‍സ് ലഭിച്ചിട്ടില്ലാനാണ് വിവരം. ഇതോടെ 1962ലെ സീരിയല്‍ നമ്പറിലുള്ള തോക്കിന്റെ ലൈസന്‍സിനെ കണ്ടെത്താൻ പൊലീസ് നീക്കം ആരംഭിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയടക്കം സഹായം തേടും.

കഴിഞ്ഞ ഏപ്രിലിൽ ലുലു മാളിൽ സാധനങ്ങൾ എടുക്കുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. മാളിലെ ശുചീകരണ തൊഴിലാളികളാണ് തോക്ക് കണ്ടത്. തുടര്‍ന്നു നടന്ന ബാലിസ്റ്റിക് പരിശോധനയില്‍ 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9mm പിസ്റ്റള്‍ ആണിതെന്ന് തിരിച്ചറിഞ്ഞു.

അതേസമയം, തോക്ക് കണ്ടെത്തിയതുമായി ബന്ധപെട്ടു ഒരാളെ നേരെത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. മാളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ആരെങ്കിലും തോക്ക് കൊണ്ടിട്ടതാവാം എന്നാണ് പൊലീസ് നിഗമനം.