ആലപ്പുഴ : ലക്ഷദ്വീപിലെ തെങ്ങുകളില്‍ കീടങ്ങളെ അകറ്റാന്‍ മണ്ണും കുമ്മായവും പൂശിയതിനെ അധികാരത്തില്‍ എത്തിയ ഉടന്‍ കാവി നിറം പുശിയതായി വാര്‍ത്ത നല്‍കിയ മനോരമ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ലക്ഷ്ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ കെ പട്ടേല്‍ ചുമതലയേറ്റയുടന്‍ ദ്വീപുകളിലെ തെങ്ങുകളില്‍ കാവി പൂശിയെന്നായിരുന്നു മനോരമ വാര്‍ത്ത.

ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മലയാള മനോരമ പത്രാധിപ സമിതി വ്യക്തമാക്കണമെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വാര്‍ത്ത എഴുതിയ മഹാന്‍ കൂപ മണ്ഡൂകമാണെന്ന് മനസിലായി. പക്ഷേ മഹാരഥന്‍മാര്‍ അടങ്ങിയ പത്രാധിപ സമിതി അങ്ങനെയല്ലല്ലോ. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോഴത്തെ സംഭവത്തില്‍ ഒരു അസ്വാഭാവികതയും തോന്നില്ല. എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോര്‍ട്ടറെ പോലുള്ളവര്‍ക്ക് ഇത് അസാധാരണമായിരിക്കാം. പക്ഷേ അയാളുടെ ഛര്‍ദ്ദില്‍ അപ്പാടെ പ്രസിദ്ധീകരിക്കാന്‍ മാത്രമുള്ള മൗഢ്യം പത്രാധിപ സമിതി കാണിക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മട്ടി അഥവാ മാഠി കളര്‍ ആണ് ലക്ഷ്ദ്വീപില്‍ പൂശിയിരിക്കുന്നത്. ഗേരു മിട്ടി എന്ന പേരില്‍ ഉത്തരേന്തയില്‍ അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് കാലം മുതല്‍ക്ക് തന്നെ കീടങ്ങളെ തുരത്താനായി ഉപയോഗിച്ചിരുന്നതാണ്. ചെലവ് കുറഞ്ഞ ഇത് പെയിന്റ് അല്ല, ചുവന്ന മണ്ണാണ്. വെളുത്ത നിറത്തിനായി ചുണ്ണാമ്ബ്/കുമ്മായം ഉപയോഗിക്കും. കുത്തിത്തിരിപ്പാണ് ലക്ഷ്യം എന്ന് അറിയാം. എങ്കിലും അതിന് മതത്തെ കൂട്ടു പിടിക്കരുത്. അത് വലിയ തീ ആണ്. അത് ആളിക്കത്തിയാല്‍ ആര്‍ക്കും അണയ്ക്കാനാവാതെ വരും. വാര്‍ത്ത എഴുതിയവനോ അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയവര്‍ക്കോ നിയന്ത്രിക്കാനാവില്ലെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേര്‍്ത്തു.